Friday 7 June 2013

(പ്രണയ ഖണ്ഡികയില്‍ നിന്നും..ഖണ്ഡിക-15.)

പനിനീര്‍നിറമുള്ള ഇത്തിള്‍ക്കണ്ണികള്‍

ഞാനൊരു ഇത്തിള്‍ക്കണ്ണിയാണു..
ഒരു പരാദം..
തളിര്‍ച്ചുരുള്‍ ഇലപൊട്ടും മെലിഞ്ഞ
ലോലവള്ളികള്‍..
ദുര്‍ബലമായ ഒറ്റകാറ്റില്‍ വാട്ടം തട്ടുന്ന
ഇലകളുള്ളവള്‍
പനിനീര്‍ഗന്ധിയായ ചുവന്ന പുഷ്പങ്ങളും
നേര്‍ത്ത സുഗന്ധ മുള്ളുകളും ഉള്ളവള്‍
ഒരു നെഞ്ചില്ലെങ്കില്‍ വളരാന്‍ കഴിയാത്തവള്‍...
ജീവന്തികയാണു ഞാന്‍
നിന്റെ ജീവനില്‍ പറ്റിപ്പിടിക്കാന്‍
ആഗ്രഹിക്കുന്നവള്‍
നിന്റെ പ്രേമം അതാണു എന്റെ ആഹാരം
നിന്റെ സ്നേഹം അതാണെന്റെ വിശപ്പ്
നിന്റെ ഇഷ്ടം അതാണെന്റെ ദാഹം
നിന്റെ അലിവു അതാണെന്റെ പ്രാണജലം
എന്റെ വേരുകള്‍ നോക്കൂ
ജടമുടിച്ചുരുള്‍ പോലെ അവ
പരസ്പരം പിണഞ്ഞുകിടക്കയാണു
നിന്റെ നെഞ്ചുകൂട്ടിലേക്കു അവ ആണ്ടുപൂണ്ടു പോകുന്നു
നിന്റെ ഹൃദയത്തിലും വാരിയെല്ലുകളിലും
വേണ്ട നിന്റെ സകലമാന ആന്തരിക അവയവങളിലേക്കും
അവ ചെന്നെത്തുന്നു
രക്തമൂറ്റുന്ന യക്ഷിയെപ്പോലെ
പ്രേമക്കരള്‍ പ്ലീഹ  ആമാശയസ്തരങ്ങള്‍
അന്നകുല്ല്യയുടെ പടിക്കെട്ടുകള്‍
ശ്വാസവേരറുക്കുന്ന നിന്റെ ഇരു ശ്വാസസഞ്ചികള്‍
പിത്താശയത്തിലെ ചേതന വസ്തുക്കളുടെ ഇളക്കം
കുടലിടുക്കിലെ ദഹനരസചൂട്
എല്ലാമവ, വേരുകള്‍ കൈനീട്ടിയെടുക്കും
എല്ലാ ഊര്‍ജ്ജങ്ങളിലേക്കും ചുഴിഞ്ഞിറങ്ങൂം
വേരുകള്‍ അവയിലെ ജീവനെ ഊറ്റും..
എന്റെ വേരുകള്‍ രഹസ്യമാണു
അതിരഹസ്യം..
നിന്റെ തൊലിക്കടിയില്‍
രക്തലോമികകളോടു കലഹിച്ചു
അതിനുള്‍മുറിവുകളിലൂടേ ഞരമ്പോട്ടി
എന്റെ വേരുകള്‍ നിന്നെ സദാ അറിഞ്ഞുകൊണ്ടിരിക്കും...
 
ഉള്ളുമുഴുവന്‍ എന്റെ  വേരുകള്‍ ചുട്ടു നീറ്റുന്ന
ഒരു മനുഷ്യനാണു നീയെന്നു ആര്‍ക്കും അറിയില്ല
നിന്റെ വിരിപ്പുകള്‍ക്കു അറിയില്ല
നിന്റെ തലയിണകള്‍ക്കരിയില്ല
നിന്റെ കൂടെ ശയിക്കുന്നവര്‍ക്കോ
നിന്നെ പൊതിഞ്ഞ പുതപ്പുകള്‍ക്കോ
എന്തിനു നിന്റെ ചര്‍മ്മം പോലെ
ഒട്ടിപറ്റി നില്‍ക്കുന്ന അടിയുടുപ്പുകള്‍ക്കു പോലുമോ ഇതറികയില്ല
നിന്നെ എന്തു കൊണ്ടു പനിനീര്‍ മണക്കുന്നുവെന്നു
ആളുകള്‍ ഒരു പക്ഷെ ചോദിച്ചെക്കാം
നിന്റെ വിയര്‍പ്പില്‍
ഞാന്‍ വിടര്‍ത്തുന്ന പൂവിന്റെ മണമാണതു
നിന്റെ രോമങ്ങള്‍
എന്നെ കുത്തുന്നുവെന്നു നിന്റെ കൂട്ടുകാരികള്‍
നിന്നോടു പരാതി പറഞ്ഞേക്കാം
ആ മുള്‍മുനമുറിവുകളില്‍ നിന്നൂറുന്ന
അവരുടെ രകതം പോലും എന്റെ പ്രേമപനിനീരിന്റെ
ചുവപ്പിലും സുഗന്ധത്തിലും ആയെക്കാം
എന്നെ പറ്റി ഓര്‍ക്കുന്ന മാത്രയില്‍
അവയിലെ വേരുകളിലും തളിരിലകളിലും
തണ്ടുകളിലും വരെ രഹസ്യ പനിനീരുകള്‍ വിടരുന്നു..
അതിനാലാണു എന്റെ പേരു കേള്‍ക്കുന്ന മാത്രയില്‍
നിന്റെ മുഖം ചുവക്കുന്നതും
പൂവിതളുകളോളം മൃദുലമാകുന്നതും
നീ സ്പര്‍ശിക്കുന്ന വസ്തുക്കള്‍ പനിനീര്‍ വാസനിപ്പിക്കുന്നു
നിന്റെ ചെരുപ്പുകള്‍ കാലുറകള്‍
പൂവു വാസനിക്കുന്നു
പ്രിയനെ ഞാന്‍ നിന്റെ നെഞ്ചില്‍ നിന്നും എന്നെ വാസനിച്ചെടുക്കുന്നു
നിന്റെ വാഹനങ്ങള്‍,നീ തൊടുന്ന വസ്തുക്കള്‍
നീ ഹസ്തദാനം ചെയ്യുന്നവര്‍
എന്തിനു
നീ കുളിചുപേക്ഷിച്ച ജലം പോലും
പനീനീര്‍സുഗന്ധത്താല്‍ ഉന്മത്തരാവുന്നു...
നിന്റെ തെരുവുകള്‍ നിന്റെ നഗരം
നിന്റെകളിയിടങ്ങള്‍
ഹാ നിനക്കു ചുറ്റും കെട്ടിമറിയുന്ന സായം കാല
കാറ്റുകല്‍
എല്ലാം പൂമണത്താല്‍ നിസ്സഹായമാവുന്നു..
നീ നൊക്കുന്ന സ്ത്രീകള്‍
ചുവക്കുന്നതും എന്റെ പൂവിന്റെ രഹസ്യ രശ്മികള്‍
നിന്റെ നോട്ടം അവര്‍ക്കു നല്‍കിയതിനാല്‍
മാത്രമാണ്..
എന്റെ പ്രേമം
ഇത്തിള്‍ക്കണ്ണിക്കു പനീനീര്‍പൂപൊടിച്ച
വൈചിത്ര്യം
ഞാന്‍ ഉപേക്ഷിക്കുന്ന ആ നിമിഷം
നീ ചണ്ടിയാവും പ്രിയനേ
കാരണം
ജനിച്ചിങ്ങോട്ടു പുരുഷനായ
കാലം തൊട്ടു
നീ ഹൃദയത്തില്‍ സ്വരുക്കൂട്ടിയ
മുഴുവന്‍ പ്രേമവുമാണു
ഞാന്‍ വലിച്ചെടുക്കുന്നതു..
നിന്റെ ജീവിതത്തില്‍ ഒറ്റ സ്ത്രീക്കും
കയറിവരാനാകാത്ത അത്ര നിന്നെ ഞാന്‍ ഊറ്റിയെടുക്കും
എന്റെ പനിനീര്‍പൂവുകള്‍ ദയവില്ലാതെ നിന്നെ
ഉറിഞ്ചിയെടുക്കും..
എന്റെ പ്രേമം എന്റെ പ്രേമം
നിന്റെഅവസാന തുള്ളി സത്തയെ വലിച്ചെടുക്കുന്ന
ആ അവസാന നിമിഷമുണ്ടല്ലൊ?
അതാണു അതാണു
നമ്മളിരുവരുടെയും അന്ത്യ നിമിഷവും...
മരണ ശേഷം നമ്മെ ഒരു കുഴിയിലടക്കുവാന്‍ നമുക്കു
ആവശ്യപ്പെടെന്റതുണ്ട്..
ആയിരം ഉമ്മകള്‍

Thursday 6 June 2013

(പ്രണയ ഖണ്ഡികയില്‍ നിന്നും...14.)

നമ്മുടെ ദക്ഷിണായന സൂര്യന്‍

സ്കാന്‍ഡിനേവിയയിലെ ധ്രുവക്കൊള്ളക്കാരെ പറ്റിയും അവരുടെ ഒറ്റക്കണ്ണിനെ പറ്റിയും ഞാന്‍ ചെറുപ്പകാലത്തു നിരന്തരം പേടി സ്വപ്നങ്ങള്‍ കാണാ‍റുണ്ടായിരുന്നു..അവരാണു കടല്‍ ഭരിക്കുന്ന കൊള്ളക്കാരായി തീരുകയെന്നു ഞാന്‍ ഒരു കാരണവുമില്ലാതെ വിശ്വസിച്ചു.അവരുടെ കവിളിനു മീതെ കോറി വരഞ്ഞ കത്തിയുടെ അടയാളം അവരുടെ മുഖത്തെ ക്രൂരമാക്കി.അവരുടെ പുരികക്കൊടികളില്‍ നിന്റെ രഹസ്യമറുകു ഞാന്‍ കണ്ടെത്തി ...ഞാന്‍ ഭയപ്പെട്ടു.ഞാന്‍ ചുമരിലേക്കു മുഖം ചേര്‍ത്തു രഹസ്യമായി എന്റെ വിരല്‍ ഈമ്പി...

എന്റെ കൌമാരകാലത്തു ഞാന്‍ സ്കാണ്ടിനേവിയന്‍ പഴങ്ങള്‍ ധാരാളമായി തിന്നുവാന്‍ ആരംഭിച്ചു...കറുത്തവയും നീലയുമായ വിവിധ ബെറിപ്പഴങ്ങള്‍ എന്റെ കണ്ണുകളെ കറുപ്പിച്ചു.സ്റ്റ്രോബെറിയും ഹിബെറിയും എന്റെ ചുണ്ടുകളെ ഊത നിറമാക്കി.ചെറിപഴങ്ങളുടെ രഹസ്യതവിട്ടു നിറം എന്റെ മുലച്ചുണ്ടുകള്‍ കടമെടുത്തു...ഷാറൊണിന്റെ ഗന്ധം എന്നെ ഉന്മത്തയാക്കി.നൊര്‍ഡിക് കറന്റ് പഴങ്ങള്‍ എന്റെ ഉടല്‍വാസനയില്‍ പ്രേമം കലര്‍ത്തീ.

യൌവ്വനകാലത്താണു ആപ്പിള്‍ ഫോണിലെ മഞ്ഞുയാത്രാക്കളികള്‍ എനിക്കു പ്രിയങ്കരമായതു...നോര്‍ഡിക് പച്ചകുത്തലുകളെ ഓര്‍മ്മിപ്പിക്കുന്ന മൈലാഞ്ചി വരകളുള്ള വലതു കയ്യാല്‍ ഞാന്‍ മഞ്ഞിലൂടെ രഹസ്യയാത്രകള്‍ ആരംഭിച്ചു.സ്കാന്‍ഡിനെവിയന്‍ ഭൂദേശത്തെ അടയാളപ്പെടുത്തുന്ന ബട്ടനുകളില്‍ എന്റെ കൈ വിറച്ചു..മഞ്ഞിനടിയില്‍ പുതഞ്ഞ നിധികള്‍ കാലില്‍ തട്ടിയെനിക്കു.വിചിത്രജാതി പക്ഷികള്‍ എന്നെ കൊത്തി പറന്നു.നടപ്പാതയില്‍ വീഴാനാരംഭിച്ച ഐസ് ,കണ്ണാടിചില്ലുപോലെ എനിക്കു മീതേ പൊതിഞ്ഞു പറ്റി.എന്റെ ഉടുപ്പുകള്‍,എന്റെ പാദുകങ്ങള്‍ എന്റെ ആഭരണങ്ങള്‍ കണ്ണാടി പോല്‍ മനോഹരമായി. പെന്‍ഗ്വിനുകള്‍ എന്നെ താഴ്വാരത്തിലെ മഞ്ഞു തടാകങ്ങളിലേക്കു നിസ്സാരമായി ഉന്തിയിട്ടു.ഞാനൊരു മഞ്ഞുപാവയെന്നു അവര്‍ ആക്രന്ദിച്ചു.

പിന്നീട് സ്കാന്‍ഡിനേവിയന്‍ വസന്തവും കൊണ്ടു നീ കയറി വന്നു.അലസനായ സഞ്ചാരി.ഒറ്റക്കയ്യന്‍.കണ്ണുകളില്‍ പൌരസ്ത്യമായ ഊര്‍ജ്ജത്തൊടെ കിഴക്കന്‍ സൂര്യന്‍ പ്രകാശിച്ചു.ഞാന്‍ അസ്തപ്രജ്ഞയായി..സ്വബോധം നശിച്ചവളും പരിഭ്രാന്തയും ആയി..നീലനിറമുള്ളതും പ്രേമം കലങ്ങിയതുമായ നിന്റെ നോട്ടത്തിന്റെ അപകടങ്ങളെ പറ്റി എനിക്കു ധാരണകള്‍ ഉണ്ടായിരുന്നു.മനോഹരമായ കണ്‍പീലികള്‍ അഹങ്കാരികളായ പടയാളികള്‍ എന്നെ പോരിനു വിളിച്ചു കൊണ്ടേയിരുന്നു..എന്റെ സാഹസികത, ..മൃതപ്പെടുന്നെങ്കില്‍ വൈദ്യുതിയുടെ മാരകമായ ചെമ്പു കമ്പിയില്‍ തൊട്ടു വേണമെന്ന അത്യാര്‍ത്തി..സമുദ്രാഴങ്ങളിലെ നീലത്തിമിംഗലങ്ങളുടെ ദഹനരസോഷ്ണത്തില്‍ വേവണമെന്ന എന്റെ ആസക്തി...നിന്റെ കണ്ണുകളിലെകാന്തികത ഒരു കൊക്ക പോലെ എന്നെ പ്രലോഭിപ്പിച്ചു... ആഴകൊക്ക.. മരണക്കെണിയുടെ ആഴകൊക്ക..വന്യതയുടെ നീള കൊക്ക..
ഗുരുത്വാകര്‍ഷണത്തിന്റെ ഭ്രാന്തന്‍ കൊക്ക
നീ ഒരു ചൂണ്ട പ്രിയനേ..
നീ ഒരു ചൂണ്ടക്കാരന്‍ പ്രിയനേ...

നമ്മള്‍ ഇരുവരും ഉറങ്ങുക നൊര്‍ഡിക് സൂര്യന്റെ പ്രപഞ്ച കിരണങ്ങളിലെന്നു നീ എന്നോടു പറഞ്ഞൂ.....
നമ്മുടെ ആദ്യപകലുകള്‍ ധ്രുവസൂര്യരശ്മികളില്‍ കിടന്നു തിളങ്ങിക്കൊണ്ടെന്നു ലജ്ജയില്ലാത്തവനേ നീ എന്നോടു എന്തിനു പറഞ്ഞു...???
എനിക്കു ഭയം തോന്നി...ഞാന്‍ നിന്നെ ഭയത്തോടെ നോക്കി...
പൈന്‍ മരങ്ങളെയും തണുപ്പിന്റെ കുത്തുസൂചികളെയും പറ്റി പറയാന്‍ ഞാന്‍ ആളല്ല.ഞാന്‍ അവയെ കണ്ടിട്ടേ ഇല്ല.മഞ്ഞൂപാറകളെ പറ്റിയോ പ്രേമം പോലെ ഇടിഞ്ഞൂ വീണു പാത മറക്കുന്ന മഞ്ഞൂകാലത്തെ പറ്റിയോ എനിക്കൊന്നും തന്നെ അറിയുമായിരുന്നില്ല.നോര്‍ഡിക് സൂര്യനെ പോലെ അതും എനിക്കു അപരിചിതം തന്നെ.

“നോര്‍ഡിക് സണ്‍ നോര്‍ഡിക് സണ്‍ നോര്‍ഡിക് സണ്‍“
ഞാനൊരു വിഡ്ഡിയെ പോലെ പിറുപിറുത്തു..

എന്റെ പൊന്നുക്കുട്ടീ...
നൊര്‍ഡിക് സൂര്യാംശുവിനു എന്തു നിറമായിരിക്കും എന്നു ഞാന്‍ കൌതുകപ്പെടുന്നു.ഓറഞ്ച് പഴത്തിന്റെ വഴുക്കുന്ന തോല്‍നിറമോ നാരങ്ങാ വെട്ടത്തിന്റെ മധുരമാദക നിറമോ അതുമല്ലെങ്കില്‍ അതൊരു സാന്ധ്യകാല ചെമ്പകപ്പൂ‍വിന്റെ പഴുത്ത മഞ്ഞ നിറമോ ജനതകളെ ഓര്‍മ്മിപ്പിക്കുമായിരിക്കും...

ആ അരിവെയില്‍ പ്രേമരശ്മികളില്‍
രണ്ടു സര്‍പ്പങ്ങളെ നാം പുനര്‍ജീവിപ്പിക്കയില്ലേ?
രാജയും റാണിയുമായ രണ്ടു പ്രേമ സര്‍പ്പങ്ങള്‍?
വെമ്പാലയുടെ ക്രൌര്യമുള്ള സീല്‍ക്കാരികളായ രണ്ടുഗ്രസര്‍പ്പങ്ങള്‍?

നിന്റെ ശ്വാസവായുവിനു വിഷപ്പുകയില്‍ നീറുന്ന പുകയിലയുടെ ഗന്ധമായിരിക്കും എന്റേതിനു ആദിമമായ പ്രേമ ഗന്ധവും
തൊലിയുടെ മീതേ പ്രേമത്തിന്റെ വഴുക്കുന്ന സ്നിഗ്ധകവുമായി നാം മഞ്ഞു വീണു കിടക്കുന്ന ഭൂച്ചെരുവില്‍
അനന്തകാലത്തോളം പുണര്‍ന്നു കിടക്കും..
മഞ്ഞിന്റെ വെള്ളയിരുളിലും സാന്ധ്യമുഖത്തിലും ചാന്ദ്രവെട്ടത്തിലും
നാം കടുംകെട്ടു പോലെ മുറുകും...
പ്രഭാതം വരും.. നൊര്‍ഡിക് സൂര്യ പ്രഭ അതിന്റെ പിറവിയിലും രോഷത്തിലും നമ്മെ ഒറ്റുകൊടുക്കും
നമ്മെ പൂണ്ടു പുറ്റായ് മാറിയ മഞ്ഞുപഞ്ഞിക്കൂട്ടങ്ങളെ പതിയെ
ഉരുക്കും...ജലത്തിന്റെ സ്പര്‍ശത്താല്‍ നമ്മെ ഉണര്‍ത്തും
നമ്മുടെ ഉടലുകള്‍ സ്വര്‍ണ്ണരേഖ പോലെ വെളുത്ത മഞ്ഞു പരവതാനിയില്‍ പുളഞ്ഞങ്ങനെ കിടക്കും..
ധ്രുവസൂര്യന്റെ രശ്മികള്‍ക്കും നമ്മുടെ തണുപ്പായിരിക്കേണ്ടെ ഒറ്റക്കയ്യാ..
കിഴുക്കാംതൂക്കായ മലകളില്‍ തട്ടി ചിതറുമ്പോള്‍ സ്വാഭാവികമായും അവക്കു വെള്ളി നിറമായിരിക്കേണ്ടെ? എങ്കിലും മഞ്ഞ ചെമ്പകപൂവിന്റെ നിറമുള്ള രശ്മികള്‍ ചെറു വിരലുകള്‍ നീട്ടി,ഞാന്‍ നിന്നെ കട്ടെടുത്ത പോലെ അതിന്റെ നിറത്തെയും കട്ടെടുക്കും ..
നൊര്‍ഡിക്ക് സൂര്യന്‍,എന്റെ ഓമന പൊന്നുക്കുട്ടീ നിന്റെ പേരു പോലെ പൊന്‍നിറം വിതറും..
പ്രകാശഭരിതമായ പ്രേമത്തിന്റെ ധ്രുവാകാശത്തില്‍ ദക്ഷിണായനസൂര്യന്‍ ലജ്ജപൂണ്ട് നമ്മുടെ പേരുകള്‍ കോറിയിടുകയും അതിലജ്ജ പൂണ്ട മഞ്ഞുപാളികള്‍ അവ മറച്ചു പിടിക്കയും ചെയ്യും..


Tuesday 22 January 2013

മരണവഴിയിലെ ആ മരക്കുരിശ്(മരണത്തെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ന.3)



      എന്റെ രണ്ടാം ഗര്‍ഭകാലത്ത് ഞാന്‍ അകാരണമായി കഠിനവിഷാദരോഗത്തിനകപ്പെട്ടു. മാരകമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളും പിശാചിനിയെപ്പോലെ, അല്‍പം ഉന്തിയ പല്ലുള്ള ഒരു സ്ത്രീയുടെ മനഃപൂര്‍വമായ ചതിയുംചേര്‍ന്ന് എന്റെ ജീവിതം  ദുസ്സഹമായി.ഈ പെണ്‍കുട്ടിയുടെ നുണയെപ്പറ്റിയും ചതിയെപ്പറ്റിയും ഞാനെത്രതന്നെ പറഞ്ഞിട്ടും എന്റെ ഭര്‍ത്താവോ വീട്ടുകാരോ വിശ്വസിച്ചില്ല. പ്രസവിക്കാനുള്ള ഭയം, ഗര്‍ഭകാലത്തെ രോഗങ്ങള്‍ എന്നിവ ചേര്‍ന്നുണ്ടാക്കിയ ഡെല്യൂഷനാണിവയെല്ലാം എന്ന് എല്ലാവരും വിശ്വസിച്ചു. നന്നായി പെരുമാറാനും നുണകള്‍ സത്യസന്ധമായി പറയുന്നതിലും പിഎച്.ഡി ചെയ്യുന്നവളായിരുന്നു അവള്‍ .എന്റെ വാക്കുകളെ ആരും വിലകൊണ്ടില്ല. 

    ഒറ്റക്ക് ഗര്‍ഭംപേറിയലയുന്ന അനാഥപട്ടിയായി ഞാന്‍ സ്വയംമാറി. ആ സമയത്തെല്ലാം ഞാന്‍ പതിവായി ശസ്ത്രക്രിയാമുറിയിലെ മെറ്റല്‍ടേബ്ള്‍  ദുഃസ്വപ്നമായി കാണുമായിരുന്നു. ശീതീകരണിയും തണുപ്പിച്ച മൂളലും  മുറികത്രികകളുടെ മൂര്‍ച്ചവായുരസ്സിയുണ്ടാവുന്ന ശബ്ദങ്ങളും ഞാന്‍ പതിവായികേട്ടു. വെളുത്ത വസ്ത്രംധരിച്ചുനില്‍ക്കുന്ന ഒരാളെയും ഞാന്‍ കണ്ടു. മരിക്കുകയാണ് നല്ലത്. ഭയംകാരണം ആ നിഴല്‍രൂപി മരണദേവനെന്ന് വിശ്വസിച്ചു.  എന്നാല്‍  ഒരുറക്കത്തില്‍ എന്നെ സ്തബ്ധയാക്കിക്കൊണ്ട് ശസ്ത്രക്രിയാ ബള്‍ബുകള്‍ക്കു നടുവില്‍ ഞാനയാളുടെ മുഖം കണ്ടു. അത് ഷെല്‍വിയായിരുന്നു.

 ആ ഞെട്ടലില്‍ പിന്നീടെനിക്കുറക്കം വന്നില്ല. ആത്മഹത്യചെയ്യലായിരിക്കും എന്റെ വിധിയെന്നു കരുതി ഞാന്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചു:

''തികച്ചും ഏകാകിയായ ഒരാള്‍ ,ശവക്കുഴിക്കകത്തെന്നതുപോലെ ഇരുട്ടും ഒറ്റയാക്കപ്പെടലും അനുഭവപ്പെടുന്ന ഒരാള്‍ ,തന്റെ ഹൃദയത്തെക്കുറിച്ചെഴുതുന്ന ചെറുകുറിപ്പുകള്‍ക്ക് എന്തെങ്കിലും വിലയുണ്ടാകുമോ എന്നറിയില്ല. എപ്പോഴും പ്രിയപ്പെട്ടവരാല്‍ പരിഹസിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ കുറിപ്പുകള്‍ .ഇരുട്ടില്‍ എന്റെ കുളിമുറിയില്‍വെച്ചും എച്ചില്‍പാത്രങ്ങള്‍ കുമിച്ചുകൂനിച്ചിട്ട അടുക്കളപ്പുറത്തുനിന്നും എന്റെ ഭര്‍ത്താവോ കുഞ്ഞുങ്ങളോ കാണാതെ ഞാന്‍ എഴുതുന്നു. ഇനി വരുന്ന വരികളുടെ സത്യസന്ധത ആരിലും ഉള്‍ക്കിടിലമുണ്ടാക്കും. ഈ വരികളുടെ ചോരമണവും പശപശപ്പും ആരിലും അറപ്പുണ്ടാക്കും. ഒരാളുടെ രക്തം അയാള്‍ക്ക് വേദനയും മറ്റൊരാള്‍ക്ക് കേവല ചുവപ്പുനിറവുമാണ്. എങ്കിലും, ഞാന്‍ അറിയുന്നു. എന്റെ ഹൃദയരക്തത്തിന് ചുവപ്പു കൂടുതല്‍ ... ഹാ, കൊഴുകൊഴുപ്പ്  കൂടുതല്‍ ,എന്റെ ഹൃദയരക്തത്തിന്. നിങ്ങള്‍ക്കറിയുമോ, കേടുവന്ന ഒരു ഹൃദയത്തിലെ രക്തത്തിന് എന്നും എപ്പോഴും ഓക്കാനിപ്പിക്കുന്ന ഒരു മുശുക്കു മണമുണ്ടാവും.''

      ആദ്യമായി ഒരു പുരുഷനാല്‍ ചുണ്ടുകളില്‍ ചുംബിക്കപ്പെടുമ്പോള്‍ എനിക്ക് 22 വയസ്സായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. മഴയുള്ള മണ്‍സൂണ്‍ തണുപ്പുള്ള ഒരു തീവണ്ടിവരാന്തയുടെ കടകട ശബ്ദത്തില്‍ എനിക്ക് ചെവി നൊന്തിരുന്നു. അയാള്‍ പച്ചഷര്‍ട്ടാണ് ധരിച്ചിരുന്നത്. എന്നെക്കാള്‍ ഏറെ ഉയരമുള്ള ആളായതിനാല്‍ ഏറെ പ്രയാസപ്പെട്ട് അദ്ദേഹം തല കുനിച്ചു. ആജ്ഞാശക്തി നിറഞ്ഞ കണ്ണുകളുടെ ചെറുചലനത്താല്‍ അദ്ദേഹം എന്നെ നിശ്ശബ്ദയാക്കി.
 ''അനങ്ങരുത്'
 അദ്ദേഹം ദേഷ്യത്തോടെ മുരണ്ടു. എന്റെ സന്ധികളില്‍ ഭയം സിമന്റുപോലെ നിറഞ്ഞു. വിവാഹം കഴിയാതെ ഒരു പുരുഷനാല്‍ ചുംബിക്കപ്പെടാന്‍ പോകുന്നതിന്റെ പാപമോര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മഴ കൂലംകുത്തി നൂലിഴയായി പിറന്നവള്‍ കണ്ണാടിസര്‍പ്പങ്ങളെപ്പോലെ എന്റെയും അദ്ദേഹത്തിന്റെയും ഉടുപ്പുകളെ ചുറ്റിവരിഞ്ഞു. ഇടതുകൈകൊണ്ട് അദ്ദേഹം എന്നെ തീവണ്ടിചുവരില്‍ ചേര്‍ത്തുനിര്‍ത്തി. ചുണ്ടുകള്‍ എന്റെ ചുണ്ടുകളുമായി കോര്‍ത്തു. ഒരു മിന്നല്‍പിണര്‍ ,ആകാശത്തെ വജ്രരേഖകള്‍ എന്റെ ശിരസ്സില്‍ പതിച്ചപോലെ ഞാന്‍ വിറച്ചു. ആസിഡ് വീണതുപോലെ, അദ്ദേഹത്തിന്റെ ഉമിനീരാല്‍ എന്റെ ചുണ്ടുകള്‍ പൊള്ളി. പല്ലുകള്‍ അമര്‍ത്തിയയിടങ്ങളില്‍ ഒടുങ്ങാത്ത നീറ്റല്‍ ,വായില്‍ ചോരയുടെ കയ്പ്...
''ചായ് ചായ് ചായ് ചാ... ''
 ചായക്കാരന്‍ ഈ രംഗം കണ്ട് സ്തബ്ധനായി. എന്റെ ചുണ്ടുകളില്‍നിന്ന് ചുണ്ടുകളെടുക്കാതെ ഇടതുകൈകൊണ്ട് ''കടന്നുപോടാ'' 
എന്നൊരാംഗ്യം അദ്ദേഹം കാണിച്ചു.
അന്ന് വൈകുന്നേരം എനിക്ക് പനിച്ചു. ഏറെനേരം മഴകൊണ്ടതുപോലെ എന്റെ കണ്ണുകള്‍ ചുവന്നു. എന്റെ കന്യകാത്വത്തിന്റെ പാതി അദ്ദേഹത്തിന്റെ ചുണ്ടുകള്‍ എടുത്തതായി എനിക്ക് തോന്നി. ചുംബിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഈ ചുംബനം, പുരുഷന്റെ ആദ്യചുംബനം എനിക്ക് ഭാരവും ബാധ്യതയുമായി മാറി.

    ഒരു കാര്യം ഉറപ്പാണ്.അന്നദ്ദേഹം അങ്ങനെ ചെയ്തതുകൊണ്ട് ഞാന്‍ അദ്ദേഹത്തെതന്നെ വിവാഹം ചെയ്തു. ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ഭയപ്പെട്ടതുപോലെ എന്റെ മാതാപിതാക്കളുടെ കണ്ണീര്‍ എന്നെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചേനെ. ബുദ്ധിമാനും സൂത്രക്കാരനുമായ ആ കാമുകന്‍ ഒരു ചുംബനത്തിലൂടെ എന്നെ ഒതുക്കി അദ്ദേഹത്തിന്റേത് മാത്രമാക്കി.സൂത്രശാലിയായ ഒരു കുറുക്കന്റെ കുശലതയോടെ അദ്ദേഹം എന്നെ ചുംബിച്ചു. എനിക്ക് പ്രേമംഒരു കുരുക്കാക്കി തന്നു. ഒരിക്കലും ഊരിപ്പോകാതിരിക്കാന്‍മാത്രം മുറുക്കിയും കുടുക്കിയും തന്റെ ജീവിതത്തിലേക്ക് അദ്ദേഹം എന്നെ അദൃശ്യവലയിട്ടുപിടിച്ചു.

     അന്ന് ആ തീവണ്ടിയാത്ര, കോഴിക്കോട്ടെ പുസ്തകപ്രസാധകന്‍ ഷെല്‍വിയെ കാണാനായിരുന്നു. എന്റെ കൈയില്‍ എന്റെ ആദ്യഗര്‍ഭംപോലെ ആദ്യപുസ്തകത്തിന്റെ ഡ്രാഫ്റ്റ്. മിഠായിത്തെരുവിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. ജനങ്ങള്‍ തിങ്ങിത്തിരുങ്ങിയിടുങ്ങിയ തെരുവ്. ഒരു തിയറ്റര്‍ കോമ്പൗണ്ടിനുസമീപത്തെ ലോഡ്ജിലേക്ക് അദ്ദേഹം നടന്നുകയറി.

    ആര്യഭവന്‍... പഴയ, തീരെപ്പഴയ ഒരു ലോഡ്ജ്. സിനിമ കാണാന്‍ വരിനിന്നവര്‍ എന്നെ തുറിച്ചുനോക്കി. ചുംബനം സമ്മാനിച്ച കടുത്ത തലവേദനയാലും അകാരണമായ ഒരു ഭയത്താലും എന്റെ കണ്ണുകള്‍ നിറഞ്ഞുവേദനിച്ചു. ഉറക്കെ കരയാന്‍ കഴിയാതെ ഒരു മുറിവായി എന്റെ തൊണ്ടയില്‍ സങ്കടം പൊട്ടി. മതിലിനകത്തേക്ക് ചെല്ലുമ്പോള്‍ ഹൃദയം പറയച്ചെണ്ടയായി. ഭയംകൊണ്ട് എനിക്ക് കാല് വേദനിച്ചു.
 
''വാ'' 
അദ്ദേഹം എന്നെ തിരിഞ്ഞുനോക്കി. പുരുഷനാല്‍ ആദ്യമായി സ്പര്‍ശിക്കപ്പെടുന്ന ഏതൊരു സ്ത്രീക്കുമുണ്ടാകുന്ന ആന്ധ്യം എന്നെയും ബാധിച്ചിരുന്നു. മരത്തിന്റെ ഗോവണികള്‍ കയറുമ്പോള്‍ അവ ഇളകിയ "കിര്‍കിര്‍' ശബ്ദം കേള്‍പ്പിച്ചു. ലോഡ്ജിലെ അന്തേവാസികള്‍ അദ്ഭുതത്തോടും പരിഹാസത്തോടും  ആഭാസകരമായ ചിരിയോടുംകൂടി എന്നെ കാണാന്‍ ജനലിലൂടെ തലയിട്ടു നോക്കി 

29 എന്നോ മറ്റോ എഴുതിയ മുറിയിലേക്ക് കയറുമ്പോള്‍ ,ഉച്ചവെയിലില്‍നിന്ന് തണലിലേക്ക് കയറുന്നവര്‍ക്ക് തോന്നുന്ന ഒരു ഇരുട്ടിന്റെ കറുപ്പ് എനിക്കും അനുഭവപ്പെട്ടു. അസാധാരണമാംവിധം ചുവന്ന എന്റെ ചുണ്ടുകള്‍ കാണാതിരിക്കാന്‍ ഞാന്‍ അത്രയുംസമയം ചുണ്ടുകള്‍ വായ്ക്കുള്ളിലേക്ക് അമര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു...

''ആഹ്, നിങ്ങളോ വാ ഇരിക്ക്.''

    നിറച്ചും പുസ്തകക്കെട്ടുകളുള്ള ആ മുറിയുടെ  മൂലയില്‍നിന്ന്  ഷെല്‍വി പുറത്തേക്കിറങ്ങി. ഒരു ഇരുണ്ട നിറമുള്ള മനുഷ്യന്‍. കണ്ണുകളില്‍ നിറയെ പ്രകാശം.

''ഞാന്‍ താഴെ വരുമായിരുന്നല്ലോ'', എന്റെ മുഖത്തെ പതര്‍ച്ചയും വിളര്‍ച്ചയും കണ്ട് ഷെല്‍വി ചിരിച്ചു.

''ഇവടെ ആദ്യായിട്ടായിരിക്കും അല്ലെ?''
''അതെ.''
''ഭക്ഷണം കഴിച്ചില്ല അല്ലേ?വാ താഴെ ഹോട്ടലുണ്ട്.''

     ഒരു ലോഡ്ജ് അവിവാഹിതയായ പെണ്‍കുട്ടിക്ക് നല്‍കുന്ന മുഴുവന്‍ അപമാനവും പേറി ഞാന്‍ ഗോവണി ഇറങ്ങി. സിനിമ തുടങ്ങിയതിനാല്‍ താഴെ ആളുകള്‍ കുറവായിരുന്നു. ദോശ കഴിക്കുമ്പോള്‍ ഉള്‍ച്ചുണ്ടിലെ മുറിവ് നന്നായി നീറി.

    പിന്നീടൊരിക്കല്‍ മള്‍ബറിയുടെ ഒരുപുസ്തകം അലമാരിയില്‍നിന്നെടുക്കുമ്പോള്‍  ഭര്‍ത്താവ് പറഞ്ഞു

''അന്ന് നീ മള്‍ബറിയില്‍ വന്നപ്പോള്‍ ഷെല്‍വി വല്ലാതെ വറീഡ് ആയിരുന്നു. നീ അവളെ കല്യാണം കഴിക്കില്ലേ എന്ന് ആവര്‍ത്തിച്ച്  ചോദിച്ചു.''

ഗര്‍ഭിണിയായ സമയത്തെല്ലാം ഞാനിടക്കിടെ മരണത്തെപ്പറ്റിയോര്‍ത്തു; സ്വാഭാവികമായും ദുര്‍മരണം വാങ്ങിയ ഷെല്‍വിയെപ്പറ്റിയും.

   ഷെല്‍വിയുടെ മരണമറിയുന്നതും ഒരു റെയില്‍വേസ്റ്റേഷനില്‍വെച്ചാണ്. മഴതോര്‍ച്ചയുള്ള ഒരു വെയില്‍പുലര്‍ച്ചെ ജംസ് മിഠായികള്‍ തിന്നുകൊണ്ട് തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഞങ്ങളിരുന്നു. മേതില്‍പപ്പയുടെ കഥകളിലെ പ്രണയത്തെക്കുറിച്ച് ഞാന്‍ ചെയ്ത പുസ്തകം ഇറക്കാന്‍ വേണ്ടി ഷെല്‍വി തലേന്നും വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോണിലേക്കാണ് വിളിവന്നത്. ഭയാനക ലോഹശബ്ദം കേള്‍പ്പിച്ച് ഒരു കാലി ഗുഡ്സ് വണ്ടി സിമന്റ് പാറിച്ചുകൊണ്ട് അപ്പോള്‍ ഓടിപ്പോയി. 

''ഷെല്‍വി സൂയിസൈഡ്ചെയ്തു'', എന്റെ ഭര്‍ത്താവ് സാവകാശം പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

    എന്റെ ഹൃദയത്തില്‍ എന്തോ വന്നിടിച്ചപോലെ തോന്നി. അദ്ദേഹം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. തീവണ്ടികള്‍ കൂകിപ്പാഞ്ഞുവന്നു. പെരുംമഴ അലറിപ്പൊട്ടി.അലൂമിനിയ ഷീറ്റുകള്‍ക്കുമീതെ ചാത്തനേറില്‍ പുളിങ്കുരുപോലെ ജലത്തുള്ളികള്‍ ചിതറിവീണുകൊണ്ടേയിരുന്നു.

    പിന്നീട് ഷെല്‍വിയുടെ മരണത്തെപ്പറ്റി പലതും കേട്ടു. ഞാനപ്പോഴെല്ലാം കഠിനമായ സ്തോഭത്തോടെ അദ്ദേഹത്തിന്റെ ചെറിയ മകളെപ്പറ്റിയോര്‍ത്തു. ആര്യഭവന്റെ ഗോവണി ഞാന്‍ കയറിവന്നതില്‍ അസ്വസ്ഥനായ ഷെല്‍വിക്ക് പെണ്മക്കളായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഭയങ്കരമായ ഒരു ചതിയാണ് തന്റെ മരണത്തോടെ ഷെല്‍വി കാണിച്ചതെന്ന് എനിക്ക് തോന്നി. ഭാര്യയോടും മകളോടും സ്നേഹിക്കുന്നവരോടുമുള്ള വലിയ ചതി.

     ആത്മഹത്യചെയ്യാന്‍ തോന്നിയപ്പോഴൊക്കെ ഞാന്‍ ഷെല്‍വിയെ വേദനയോടെ ഓര്‍ത്തു. ആത്മഹത്യ ഒരു ചതിയല്ല എന്ന തിരിച്ചറിവ് എന്നിലേക്കാരോ നിറച്ചുകൊണ്ടിരുന്നു. വ്രണിതവും ദുസ്സഹവുമായ വേദനകളോട്, അന്യായങ്ങളോട് നമ്മള്‍ നീതിതേടലാണ് മരണത്തിലൂടെ ചെയ്യുന്നത്. മരണം നമുക്ക് നീതി വിധിക്കുന്നു.

       പിന്നീട്, വിഷാദം അതിന്റെ എട്ടാം മാസവയറുമായി എന്നെ ഞെരുക്കിയ ഒരു ത്രിസന്ധ്യയില്‍ പഴയ പാളയത്തെ സെക്കന്‍ഡ്സെയിലില്‍നിന്ന് ഷെല്‍വിയുടെ പേഴ്സനല്‍ കലക്ഷനിലെ നാലഞ്ചു പുസ്തകങ്ങള്‍ കണ്ടു.

'സ്വന്തം ഷെല്‍വി'

ഷെല്‍വിയുടെ നീലമഷിയൊപ്പ് .ഷെല്‍വിയാല്‍ അനാഥമാക്കപ്പെട്ട പുസ്തകങ്ങളില്‍ ഷെല്‍വിയുടെ കണ്ണീരിന്റെ കറയുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. അക്ഷരങ്ങളില്‍ അയാളുടെ സ്പര്‍ശം. ഒരു കരച്ചില്‍വന്ന് തൊണ്ടയില്‍ മുട്ടി.

''ഇതിനെത്രയാ?'' 

ഷെല്‍വിപുസ്തകങ്ങളിലൊരെണ്ണം സനാഥമായി. ഒരു പെണ്‍കുട്ടിയായിരുന്നു അത്. അവള്‍ പുസ്തകം ഒന്ന് മറച്ചു നോക്കി  പിന്നെ നിന്നു.
''ദ് നോക്കിയേ, ദേണ്ടെ ഒരു പടം''

     അവള്‍ ഒരു  ഫോട്ടോ നീട്ടി. അതില്‍ ഷെല്‍വിയുണ്ടായിരുന്നു. പടിപടിയായി കോണിപ്പടികള്‍ .പള്ളിയില്‍ നിന്നും  ഇറങ്ങുന്ന ഷെല്‍വി. പിറകില്‍ വലിയ കുരിശ്, അതില്‍ തൂങ്ങിനില്‍ക്കുന്ന യേശു. 

    ദൈവമേ, ആ ഫോട്ടോ ആരാ എടുത്തത്? അത് അറംപറ്റിയപോലെയായല്ലോ. ഷെല്‍വി തൂങ്ങിക്കിടന്ന കയറിനെപ്പറ്റി ഞാന്‍ ഭയത്തോടെ ഓര്‍ത്തു. അക്ഷരങ്ങളെ അതികഠിനമായി, ഭ്രാന്തമായി സ്നേഹിച്ച ഒരു പാവം പ്രസാധകന്റെ ഹൃദയവേദന എനിക്കും പൊടുന്നനെ അനുഭവവേദ്യമായി. അക്ഷരങ്ങള്‍ക്കുവേണ്ടി സ്വയം തൂക്കിലേറിയ  ആ പാവത്തിന്റെ പീഡാനുഭവം ഓര്‍ത്ത് ഞാന്‍ ഉറക്കെ പൊട്ടിക്കരഞ്ഞു.

Monday 21 January 2013

സ്പര്‍ശലജ്ജയുടെ നീലമൊട്ടുകള്‍ (ഓര്‍മ്മക്കുറിപ്പ്‌ )




   മരണത്തെക്കുറിച്ച് എനിക്ക് വേദനിപ്പിക്കുന്ന ഓര്‍മ്മകളാണുള്ളത്.  ഒരു ഗാനം പൊടുന്നനെ അവസാനിച്ചതുപോലെ, ശബ്ദം ഇരുട്ടായി മാറിയതുപോലെ, വാക്കുകള്‍ , വരികള്‍ മണ്ണുവീണു മറഞ്ഞതുപോലെ, പല മരണങ്ങള്‍ ...ഓരോ മരണവും ഞാന്‍ വ്യത്യസ്തമായ സംഗീതംകൊണ്ട് അടയാളപ്പെടുത്തി.  ഓരോ മരണവും  വ്യത്യസ്തമായ ഗന്ധങ്ങള്‍ കൊണ്ടുകൂടി അടയാളപ്പെടുത്തി. പിന്നീട് ആ സംഗീതം എവിടെവെച്ചു കേള്‍ക്കുമ്പോഴും  മരണപ്പെട്ടവരുടെ ഒച്ചകൂടി  ഞാന്‍ കേള്‍ക്കുമായിരുന്നു. ഞാന്‍ മരണത്താല്‍ ചുംബിക്കപ്പെട്ട പല വേളകളിലും  എനിക്ക് മൃത്യുവിന്റെ ഉന്മാദസംഗീതം ചെവികളില്‍ കേള്‍ക്കുവാന്‍സാധിച്ചു. യഹൂദി മെനൂഹിന്റെ വയലിനിന്‍ വിഷാദംപോലെ, ആന്തരികവും നിഗൂഢവുമായ  വിചിത്രരാഗത്തില്‍ ഒരുന്മാദസംഗീതം എനിക്ക് ചെവികളില്‍ അനുഭവപ്പെട്ടു. 

       മൃത്യുവിന്റെ ഗന്ധവും  അപ്രകാരം തന്നെയായിരുന്നു.  അദൃശ്യമായിരുന്നെങ്കിലും യൗവനയുക്തമായ ഒരു പുരുഷ നെഞ്ച് എനിക്ക് വാസനിച്ചു. സ്പര്‍ശലജ്ജകള്‍ ഉടല്‍കൂമ്പുംപോലെ  എക്ളാംസിയ മുറിയില്‍വെച്ച് ഞാന്‍ തളര്‍ന്നു. പ്രേമത്തിന്റെ മണം.
" ഹാ, മരണം ഒരു പുരുഷനാണോ? അദൃശ്യരൂപിയായ പുരുഷന്‍? "

     വര്‍ഷങ്ങള്‍ക്കുമുമ്പ് എന്നെ സ്നേഹിച്ചിരുന്ന ഒരാണ്‍കുട്ടി മുങ്ങിമരിക്കയുണ്ടായി. എന്നെ പ്രേമിക്കുന്നെന്ന് പറയാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല.  പഴയ നാഷനല്‍  പാനസോണിക്കിന്റെ ടേപ്പ്റെക്കോഡറില്‍ അവന്‍ എന്നും ഒരേ പാട്ടുവെച്ചു.
 ''നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചുനിന്നു...'' 

     സാധാരണയായി ഞങ്ങളുടെ നാട്ടില്‍ വയലോരത്ത് നീലപ്പൂക്കള്‍ ഉണ്ടാവാറുള്ളതാണ്. കുളവാഴപ്പൂവും കാക്കപ്പൂവും നീലക്കടമ്പുകളും  വേലിയില്‍ പടര്‍ന്ന ശംഖിന്‍ പൂക്കളും. പക്ഷേ,  അവന്റെ ചെറിയ വീട്ടിലേക്കുള്ള വഴിവക്കില്‍  ഒറ്റ നീലപ്പൂവും ഉണ്ടായില്ല.  നിറയെ സ്പര്‍ശലജ്ജകള്‍ പൂത്തു മുള്ളുമായി നിന്നു.

''നീലക്കുറിഞ്ഞിയല്ല... മുള്‍ക്കുറിഞ്ഞി''

     കണങ്കാലില്‍ മുള്ളുമാന്ത് കിട്ടിയപ്പോഴെല്ലാം ഞാന്‍ ദേഷ്യപ്പെട്ടു.അപ്പോഴെല്ലാം അവന്‍ ഭയത്തോടെ ശീമക്കൊന്ന മറവിലേക്ക് മാറും. കറന്റില്ലാത്ത ആ വീട്ടില്‍ അവന്‍ ഈ പാട്ടുവെക്കാന്‍ പതിവായ് ബാറ്ററികള്‍ വാങ്ങിയിരുന്നു. ജാതീയമായ വിധേയത്വം അവന്റെ ചെറുകണ്ണുകളെ മുയലെന്നവണ്ണം നിസ്സഹായമാക്കിയതായി ഞാന്‍ കണ്ടു . ആ നിസ്സഹായതയില്‍, വിഷാദംപൂശിയ കറുത്ത, തടിച്ച ചുണ്ടുകളില്‍ എണ്ണമയം പൗഡറിട്ടുമായ്ച്ച കുഴികുഴി മുഖക്കുരു കവിളുകളില്‍ , കുമ്മായം തേച്ചപോലെ പ്രേമം പൊള്ളുന്നത് ഞാന്‍കണ്ടു. ഞാനവന്റെ കണ്ണുകളിലേക്ക് ദേഷ്യത്തോടെ തുറിച്ചുനോക്കി.

      ഒരിക്കല്‍ തിരക്കേറിയ ഒരു ബസില്‍വെച്ച് ആരോ എന്റെ മുടി വലിക്കുന്നതായി എനിക്കുതോന്നി. പെട്ടെന്ന് അതേ കൈ എന്റെ വയറിലും സ്പര്‍ശിച്ചു . ഞാന്‍ തിരിഞ്ഞുനോക്കി.

''മുടീലാ... മുടീലാ  തൊട്ടേ''

കുറ്റബോധത്താലും ഭയത്താലും അവനെരിഞ്ഞു തലതാഴ്ത്തിനിന്നു. 
''നെനക്കേ...'' ഞാന്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ നീട്ടി അവനെ കീറിമുറിച്ചു.
''സത്യായിട്ടും അല്ല... അയ്യോ അല്ല.'' അവന്റെ കണ്ണുകള്‍ നിറഞ്ഞു. 
''ഞാന്‍ ചീത്തയായി... ഇല്ല. അവന്‍ തല കുടഞ്ഞു.''

     വൈകുന്നേരം എന്റെ മുടിയഴിച്ചു കെട്ടിയ  ബേബിയേടത്തി മുടിക്കുള്ളില്‍നിന്ന്, രണ്ട് കതിര്‍ വാടിയ കൃഷ്ണതുളസിയെടുത്തു തന്നപ്പോഴാണ് എനിക്ക് ശരിക്കും ദേഷ്യം പിടിച്ചത്.
 ''ഒരു കൃഷ്ണ തുളസിക്കതിരുമായി ഇന്നും ഞാന്‍ നിന്നെ പ്രതീക്ഷിച്ചുനിന്നു.''

     പിന്നീടൊരിക്കല്‍ ഞാന്‍ മുടി ചീകിക്കൊണ്ടിരിക്കെ അവന്‍ എന്റെ വീട്ടിലേക്ക് കയറിവന്നു.  തേന്മണമുള്ള വരിക്കച്ചക്കയുടെ വാസന നിറഞ്ഞു.

''അമ്മ തരാന്‍ പറഞ്ഞു''
    അവന്‍ ചക്ക നീട്ടി. ഞാനൊരു നീലക്കഫ്ത്താനാണ് ധരിച്ചിരുന്നത്.  ഏതാണ്ട്  മുട്ടുകഴിഞ്ഞു വളര്‍ന്നിരുന്ന എന്റെ മുടി അഴിഞ്ഞുചിതറി പരന്നു കിടക്കയായിരുന്നു.

''ഹോ... ഇത്രേ മുടിയുണ്ടോ?''

''കണ്ണുവെക്കല്ലേ'' ചക്കക്കൊതിച്ചിയായ ഞാന്‍ ചക്കയുടെ ഔദാര്യമായി അവനോട് പുഞ്ചിരിച്ചു.

''രാത്രി നടക്കരുത്... ആളോള് ഹൃദയംപൊട്ടി മരിക്കും...''അവന്‍ പെട്ടന്ന് പിറുപിറുത്തു.അവന്റെ കണ്ണില്‍ പ്രേമം ഒന്ന് മിന്നി.

''ഉവ്വുവ്വേ... ഇങ്ങനെ ചിരിക്കണം. അല്ലെങ്കില്‍ ആളുകള്‍ ഇരുട്ടാണെന്ന് കരുതി കൂട്ടിമുട്ടി മരിക്കും"ഞാന്‍ അവന്റെ കറൂപ്പിനെ ഒന്നു കളിയാക്കി.

     വര്‍ഷങ്ങള്‍ക്കുശേഷം  അവന്റെ മുറിയില്‍ അവന്റെ മേശ തുറക്കെ, ഞാന്‍ അന്നു കാണാതായ എന്റെ വലിയ പല്ലുചീര്‍പ്പ് കണ്ടെത്തി.  അതില്‍ എണ്ണകുടിച്ച് മിനുങ്ങിയ  എന്റെ മുടിനാരുകള്‍ ചുറ്റിപ്പിണഞ്ഞിരുന്നു.  ഞാന്‍ പുരട്ടാറുള്ള  കറിവേപ്പില വെളിച്ചെണ്ണയുടെ  പച്ചക്കര്‍പ്പൂരാദിമണമായിരുന്നു  ആ ചീര്‍പ്പിന്.ആ ചീര്‍പ്പ് തൊട്ടപ്പോള്‍ എനിക്ക് അറപ്പുതോന്നി.

      അവന്‍ താമരക്കുളത്തില്‍ വീണ് മരിക്കുമ്പോള്‍  അവന് പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പാട്ടുകളും കവിതകളും സ്നേഹിച്ച കറുത്ത ആണ്‍കുട്ടി.  ഉയരം നന്നേ കുറഞ്ഞവന്‍. ബ്ലാക് ആന്‍ഡ് വൈറ്റ് കൗമാര കാലത്തെപ്പോലെ കുട്ടിപ്പൊടി മീശ.

    താമരയുടെ വള്ളികള്‍ക്ക് നീരാളിക്കൈയുണ്ട്.  അവ ഉടലിനെ ഭ്രാന്തമായി കെട്ടിപ്പുണര്‍ന്നു. നീന്താനും സമ്മതിക്കാതെ പുളയാന്‍ സമ്മതിക്കാതെ അകന്നു പോകാന്‍ അനുവദിക്കാതെ കാലുകളില്‍ പടര്‍ന്നുകയറി.  കൈകളെ ആലിംഗനപ്പൂട്ടിട്ട്, ലതാവേഷ്ടികം ചെയ്തു. 

      ആറു മണിക്കൂറുകള്‍ക്കുശേഷം അവന്റെ ജഡം പുറത്തെടുക്കുമ്പോള്‍  അവന്‍ ഓട്ടക്കാരനെപ്പോലെ  മുകളിലേക്ക് കുതിക്കാനെന്നവണ്ണം വലതുകൈ ഉയര്‍ത്തിയും  ഇടതുകൈ ചരിച്ചുതാഴ്ത്തിയുമിരുന്നു.ശരീരത്തില്‍ മുഴുവന്‍ താമരവള്ളികള്‍ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നു. ആംബുലന്‍സിനു മുഴുവന്‍ താമരയുടെ മണമായിരുന്നു. ചുവന്ന പൂക്കള്‍ പൊടിച്ച തലകള്‍ ,അവന്റെ  നെഞ്ചില്‍ മുട്ടിച്ച് വേനല്‍ച്ചൂടിന്റെ അസഹ്യതയില്‍ ആ വള്ളികള്‍ നിലവിളിച്ചു. അവന്റെ ഉടലില്‍നിന്ന് വെള്ളമിറ്റിറൂന്നു വീണു .

     മെഡിക്കല്‍കോളജില്‍ ഉച്ചക്കുശേഷം ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. അനിശ്ചിതകാലത്തേക്ക് തങ്ങള്‍ സമരം ചെയ്യുമെന്ന്  അവര്‍ മുദ്രാവാക്യ ഭീഷണി ഉയര്‍ത്തി.  ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ താന്‍ തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്തുതരാമെന്ന്, എന്നിട്ടും എച്ച്.ഒ.ഡി സമ്മതിച്ചു.

       അവിടെ കാവല്‍ നില്‍ക്കെ ,പോസ്റ്റ്മോര്‍ട്ടം മുറിക്കകം പുറത്തെ ജനലിലൂടെ നന്നായി കാണാമായിരുന്നു. രഹസ്യം സൂക്ഷിക്കാന്‍ പച്ചവിരിപ്പിട്ടത് ആരോ നീക്കിയിട്ടു. മൃത്യുമുറിയില്‍ ഊഴം കാത്ത് അഞ്ചാറുപേര്‍..... ..... .മുണ്ഡിതശിരസ്സില്‍ നെറ്റിയില്‍ മുറിവടയാളങ്ങള്‍ വരച്ചവ.

"സമരക്കാരെ നോക്കിക്കോളൂട്ടാ... എന്റെ മേത്ത് തൊടീക്കല്ലേ'' ഡോക്ടര്‍ ഭയത്തോടെ പുറത്തേക്ക് നോക്കി പറഞ്ഞുകൊണ്ടേ ഇരുന്നു.

''ഫ്രീസറില്യാ... ഇതൊക്കെ എന്തു ചെയ്യും? സമരാത്രെ സമരം'' അയാള്‍ സമരക്കാറോഡു ദേഷ്യം പിടിച്ചു പിറുപിറുത്തു.

     മൃത്യുമുറി രഹസ്യംപോലെ സൂക്ഷിക്കണമെന്ന് നിയമമുണ്ടോ ആവോ?ഉണ്ടെന്നായിരുന്നു ഞാന്‍ അത് വരെ കരുതിയിരുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ അങ്ങനെ രഹസ്യം ഒന്നും ഇല്ല .എല്ലാം പരസ്യം.

      അവനെ ഞങ്ങളെല്ലാവരും കണ്ടു. കറുത്തവന്‍....അവന്‍ നഗ്നശരീരന്‍...ജലസ്പര്‍ശത്താല്‍  പേശികളുറച്ചുപോയ ഉടല്‍ 'റൈഗര്‍, മോര്‍ട്സ്' .അവന്റെ കഴുത്തിലെ ദാരിദ്ര്യാടയാളമായ ചെറിയ ബ്യൂട്ടി എല്ലുമുഴുപ്പിനു സമീപത്തുനിന്ന് താഴേക്ക് y ആകൃതിയില്‍  കത്തികൊണ്ട് വരയുമ്പോള്‍ ഹൃദയം നുറുങ്ങുന്ന ഒരു സങ്കടത്തോടെ ഞാന്‍ നിന്നു.  ഓരോരോ അവയവങ്ങള്‍ അറുത്തെടുക്കുന്നു.ഹൃദയം,പ്ലീഹ,കരള്‍. 
    അറുത്ത് തുണ്ടമാകുന്ന  കുടല്‍ വഴികള്‍.പിളര്‍ത്തുന്ന പ്രേമഹൃദയം.നാലറകളിലും രക്തം കട്ടയായി. ഒടുക്കം അവന്റെ ശ്വാസകോശങ്ങള്‍.ജലത്തില്‍ വിട്ട ജെല്ലി ഫിഷിനെപ്പോലെ,വിടര്‍ന്ന ജലംനിറഞ്ഞ ശ്വാസസഞ്ചി. രക്തമൂറിക്കിനിഞ്ഞ  ശ്വാസകോശസ്തര ഭിത്തികള്‍.താമരപ്പൂ മണക്കുന്ന പച്ചപ്പായല്‍ജലം.

 ഹാ, എന്റെ ദൈവമേ, അവനെനിക്കായി സൂക്ഷിച്ച ആ പാട്ട് ഏതായിരുന്നു.

''മാറി നില്‍ക്ക്'' ആരോ ശാസിക്കുന്നു. എന്നെ പുറകോട്ടുന്തുന്നു.
 
     മൊട്ടയടിച്ച ശിരസ്സില്‍ , നെറ്റിയിലെ ചുവന്ന വരയില്‍ സ്പര്‍ശിക്കുന്ന  ഡോക്ടര്‍,തൊപ്പി ഊരുംപോലെ ആയാസരഹിതമായി ഛേദിച്ച തലയോടിളക്കിമാറ്റുന്നു.  രക്തനിറമോടിയ തലച്ചോര്‍.കവിത പൂവിട്ട തലയോട്ടിത്തൊലിമടക്കുകള്‍.പ്രേമസ്വപ്നങ്ങളവന്‍ ഒളിപ്പിച്ചയിടം.

''നിന്റെ ചാരത്തുവന്നു, നിന്‍ പ്രേമനൈവേദ്യമണിഞ്ഞു.''
ചാണകം തേച്ച തൂണിനു മറവില്‍ അവന്‍ എന്നെ കാത്തു പതുങ്ങി നിന്നു.

''എനിക്കിത് സഹിക്കാന്‍ വയ്യേ'' 

     പിളര്‍ത്തിയ ആമാശയത്തില്‍ വെന്തുനിന്ന പ്രാതലിനെ ചുറ്റിയ ദഹനരസം...
"ഗ്വാ.." ആ മുറിയില്‍നിന്ന് നിലവിളിയോടെ ഒരാള്‍ ഇറങ്ങുന്നു, ചര്‍ദ്ടിക്കുന്നു .അവന്റെ പ്രിയ കൂട്ടുകാരന്‍..

"ഇത്ര ധൈര്യമോ പെണ്ണേ നിനക്ക്?"  അവന്‍ ചിരിക്കുന്നതുപോലെ എനിക്ക് തോന്നി.
 
''അയ്യോ പാവം. ഇത്ര തൊട്ടാവാടിയാണോ അഭി നീ''? എന്റെ പതിവു പരിഹാസം.

ഇനി ഡയാറ്റം കണ്ടെത്തലാണ്. തുടയെല്ല് വെട്ടിക്കീറി ലബോറട്ടറിയിലേക്ക്.ശ്വാസകോശത്തില്‍ കടന്നുകയറിയ ഡയാറ്റം പായല്‍,രക്തത്തിലൊഴുകി പരന്ന് എല്ലിനുള്ളിലെ മജ്ജയില്‍ വളരും. അമ്പലക്കുളമായാലും മനുഷ്യരക്തമായാലും പായലിനെന്ത്?  അത് മൃത്യോന്മാദത്തോടെ പെരുകുന്നു, പരക്കുന്നു, പൂക്കുന്നു. ആന്തരിക പരാഗണത്തിലൂടെ കായ്ക്കുന്നു.  വിത്തുകള്‍ മുളപൊട്ടി വളര്‍ന്നുവളര്‍ന്ന് ചോരയുടെ ചുവപ്പൂറ്റിക്കുടിക്കുന്നു.

    ഞാന്‍ നോക്കിനില്‍ക്കെ അവന്റെ കൈകള്‍ ഒടിച്ചുകളഞ്ഞു. അവ നീര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവത്രെ.

''സോറി ..സോറി..മാപ്പാക്കടാ '' അവന്റെ സഹമുറിയന്റെ കണ്ണുനീര്‍ ,പിളര്‍ത്തിയിട്ട അവന്റെ ഉടലകത്തേക്ക് ചിതറിവീണു.  പുറത്തേക്കുന്തിയ നാവ് കത്രിക കൊണ്ട്  കുത്തി ഡോക്ടര്‍ ഉള്ളിലാക്കാന്‍ ശ്രമിക്കുന്നു. അവശേഷിച്ചത് വെട്ടിയെടുത്ത് ചവറ്റിലേക്കെറിയുന്നു. 

      ഇനി തുന്നലാണ്.  തലച്ചോര്‍ വയറ്റിലിട്ടും  കുടല്‍ നെഞ്ചില്‍ കുത്തിനിറച്ചും സര്‍ജന്‍ ഒരു കൗശലക്കാരനായ തുന്നല്‍ക്കാരനെപ്പോലെ അവനെ കൂട്ടിത്തുന്നിക്കൊണ്ടേയിരുന്നു.

    ജീവിതം നമുക്കുവേണ്ടി വസ്ത്രങ്ങള്‍ തുന്നുന്നു. മരണം നമുക്കു വേണ്ടി നമ്മുടെ ശരീരവും.

നീലക്കുറിഞ്ഞികളെപ്പറ്റിയുള്ള ആ വിഷാദഗാനം  ഞാനൊരിക്കലും പിന്നെ കേള്‍ക്കാന്‍ ശ്രമിച്ചില്ല.  പാടിയുമില്ല.  ആ പാട്ട് ഒരു ആണായിരുന്നു പാടേണ്ടിയിരുന്നത്. പക്ഷേ, ഞാനത്  പെണ്‍പാടിയേ കേട്ടുള്ളൂ.

''നീയിതു ചൂടാതെ പോകയോ?'' അവന്റെ ചിലമ്പിച്ച ഒച്ച ഞാനിടക്കെല്ലാം കേട്ടു.പ്രേമവും വിഷാദവും  നിഷ്കളങ്കതയും  ചിതറിച്ച പരിഭ്രാന്തനായ പതിനേഴുകാരന്റെ പകച്ച കണ്ണുകള്‍ ഞാനോര്‍ത്തു.

വര്‍ഷങ്ങള്‍ക്കുശേഷം  അവന്റെ മേശയില്‍നിന്ന് അവന്‍ മോഷ്ടിച്ച എന്റെ ചീര്‍പ്പ് കണ്ടെത്തിയ അന്ന്, അവന്റെ നാഷനല്‍ പാനസോണിക് ടേപ്പ് റെക്കോഡറും ഞാന്‍ കണ്ടെത്തി. അവന്റെ 'പ്രേമനൈവേദ്യം' പോലെ നോട്ടുപുസ്തകത്തില്‍  എഴുതിയൊളിപ്പിച്ച ആയിരം കവിതകള്‍ കണ്ടു.

     ടേപ്പ് റെക്കോഡറിനകത്ത് ആ കാസറ്റ് ആയിരുന്നു.അതില്‍ ഒരുവശത്ത് 'എന്റെ നീലക്കുറിഞ്ഞി' എന്നെഴുതിയിരുന്നു.  മറുവശത്ത് അസംഖ്യം  തവണ എന്റെ പേരും.

     അവന്റെ ജനാലപ്പുറത്ത് വെയിലില്‍ നിറയെ പൂത്ത സ്പര്‍ശലജ്ജകള്‍ ഞാന്‍ കണ്ടു. 

      അവനെ സ്നേഹിക്കാന്‍ കഴിയാത്തതിനാല്‍ ഞാനാ സ്പര്‍ ലജ്ജപോലെ വാടി.ഒരിക്കലും എനിക്കെന്നോടുതന്നെ മാപ്പു നല്‍കാനായില്ല.  കേവല കൗമാര കൗതുകത്തെ എനിക്ക് പരിഹസിക്കാതിരിക്കാമായിരുന്നു.കടുത്ത ആത്മനിന്ദ. ഞാന്‍ എന്നെത്തന്നെ വെറുത്തു.ആ പാട്ടിനെയും വെറുത്തു. പിന്നീടെല്ലായ്പ്പോഴും ആ പാട്ട് കേള്‍ക്കുമ്പോള്‍ അവനെ ഓര്‍ക്കാതിരിക്കാന്‍ ഞാനെന്റെ  ചെവികളും എന്റെ ഹൃദയവും അടച്ചുപിടിച്ചു. 

Tuesday 8 January 2013

ചെമ്മണ്ണു കൊണ്ട് തട്ടമിട്ട എന്റെ ആസ്സ്യക്കുന്നു (ഓര്‍മ്മക്കുറിപ്പ്‌ )




ഒരിക്കല്‍ നമ്മള്‍ അറിയുകയുണ്ടായി.

ലോകത്തില്‍ ഏറ്റം ലഹരി പുളയുന്നതും മാരകവും മൃത്യുവോളം വീര്യവും ശല്ക്ക അണലിയുടെ ഉമിനീരിനെന്നു.ആ അണലിയെ പൊത്തില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ ആസ്സ്യക്കുന്നില്‍ പൊടിയാളി,പുകക്കാറ്റുയര്‍ന്നു.കാമുകന്‍ കൊന്നു കളഞ്ഞിട്ടും ഫെബ്രുവരിയുടെ വിളറിയ ഉച്ചകളിലും അന്തിചോക്കുന്ന താഴ്വാരങ്ങളിലും അവളുടെ തുള്ളങ്കികള്‍ കിലുകിലാ പൊട്ടിച്ചിരിച്ചു.വെള്ളിയരപ്പട്ട കള്‍ കടലിന്‍  ചുട്ടവാള്‍ച്ചിരി തന്നു...ഉച്ചക്ക് ഉണ്ണികളേ തീണ്ടുന്ന അണലിക്ക് ഉത്ഭ്രാന്ത ചുംബനരഹസ്യം  അവള്‍ കൈമാറി.മീസാന്‍ കല്ലുകളുടെ അടിയില്‍ വര്‍ഷങ്ങളുടെ  പകയുമായി ആസ്സ്യ വെറും അസ്ഥികളുടെ ദ്രവിച്ചൂര്‍ന്ന വെളുമ്പൊടിയായി പുകഞ്ഞു.


          ഏഴാം രാവിൽ മൈലാഞ്ചി  പൂക്കൾ നിലാവെളിച്ചം  തട്ടി വിരിഞ്ഞു. മൺകാറ്റിൽ ഖബറുകളുടെ മൊട്ടുകൾ അഹന്തയോടെ  കൂമ്പി നിന്നു .

അണലിയെ  ആ കൂട്ടിൽ കണ്ടപ്പോൾ എല്ലാവരും ഭയന്നു."ഓ   ആസ്സ്യ .. നീയ്യെന്തിനു നിന്റെ   കണ്ണുകൾ ആ കുരുടി പാമ്പിനു നല്‍കി? നിന്റെ ണ്ണുകളിലെ  തീയ്യുഗ്രത ..തീഷ്ണവും വന്യവും ലഹരി ചുറയുന്നതുമായ  പ്രണയനോട്ടം അതെല്ലാം  അതിനു നല്‍കി ? ആന്ധ്യം  നിന്റെ  ഇരുട്ടറയിലെ  തണുപ്പിൽ നിനക്ക്  അനാഥത്വം  സമ്മാനിക്കയില്ലേ ? അതോ  വിഷാദഗാനങ്ങളുടെ  ഇരുണ്ട  സന്ധ്യയിൽ നീ പ്രേമത്തിന്റെ ഉന്മാദചുവടുകളുമായി ,കുരുടികൾക്ക് കണ്ണീരില്ലെന്ന് സ്വയം വിശ്വസിച്ചുവോ?എന്റെ  പ്രതികാരത്തിന്റെ ദേവേതേ .... എന്നിട്ടും നീയെന്തേ  അവനെ  മാത്രം  സ്പർശിച്ചില്ല ?


ഫെബ്രുവരി മാസമായിരുന്നു  അത് .ആസ്സ്യ കൊല്ലപ്പെട്ടു  വർഷങ്ങൾ കഴിഞ്ഞു  വന്ന  ഒരു െഫെബ്രുവരി.
 ആസ്സ്യ അണലിയായി മാറി എന്ന്  എന്നോട്  പറഞ്ഞ  മൈമൂന   പോലും ശല്ക്ക അണലിയെ  കണ്ട്  ഭയന്നിരിക്കണം ..നാഷേണൽജ്യോഗ്രഫിക്ക്  ചാനലിലെ  സായിപ്പന്മാ അണലിയുടെ വിവിധങ്ങളായ പടങ്ങൾ എടുത്തു...അതിന്റെ   മയക്കം ..അതിന്റെ  പുളപ്പ് .വട്ടം  ചുറ്റി  വടമാകയും ഇടക്കിടെ  അഴികയും ചെയ്യുന്ന അതിന്റെ കുസൃതി.ഫ്ലാഷു  മിന്നുമ്പോൾ പുളിച്ച  ഒരു കൺനോട്ടം ..എല്ലാം അവർ പകർത്തി 

.. പത്രക്കാർ  അണലിയെ  കുറിച്ചുള്ള  വാർത്തകൾ കുറിച്ചെടുത്തു ..മുറുക്കി തുപ്പിക്കൊണ്ട്  ചൂലേട്ടന്‍  കഥേയാർത്തു..ചെല്ലിതന്ത വാതം പിടിച്ച കാൽ തടവി എല്ലാം  ശരിഎന്ന്  തലയാട്ടിക്കൊണ്ടിരുന്നു.

.നായാടി മാഷു കുന്നിലെ വ്യത്യസ്ത ഇനം പാമ്പുകളെ   പറ്റി  പറഞ്ഞു ..ലോകത്തിലെ  ഏറ്റവും വിഷം കൂടിയ അണലിയായിരുന്നു  അത്.ശലക്ക  അണലി..രക്ത  അണലിയെക്കാള്‍  ഭയങ്കരം..വിഷം തീണ്ടിയാൽ മരണ മുറപ്പ്.
ആസ്സ്യക്കുന്നിന്റെ  വിജനതയിൽ കളിക്കാൻചെന്നിരുന്ന കൊച്ചു കുഞ്ഞുങ്ങളെ അണലി ഒന്നും ചെയ്തില്ല ..പൂ പറിക്കുവാൻ ,ഒടിചൂത്തി പൂത്ത  കാട്ടിലേക്ക് ഓടിയറുമ്പോഴും അവ സൗഹൃദത്തോടെ  ഇഴഞ്ഞു  പുറത്തേക്ക് പോയി..കശുമാങ്ങകൾ പെറുക്കാന്‍ചെല്ലുമ്പോൾ കരിയിലകളിൽ വഴുക്കി അവ നീങ്ങിക്കിടന്നു 


 ആസ്സ്യ കുന്നിന്റെ തെക്ക് ഭാഗത്തു പാറമടയുണ്ടായിരുന്നു...അവിടുത്തെ പാറക്കൂട്ടങ്ങൾക്കിടയിലെ  ഉരുണ്ട പ്രാചീന ഗുഹാമുഖികളായ മാളങ്ങളിലേക്ക് അവ കയറി പ്പോയി ..ചിലപ്പോൾ സ്ഥലം  കാണാൻ വരുന്നവർ ഇരിക്കാൻ കൊണ്ടിട്ട പഴയപ്ലാസ്റിക്ചാക്കിനടിയിൽ അവ പത്തും  ഇരുപതും മുട്ടയിട്ടു ..ഞങ്ങൾ കുട്ടികൾ കോലു കൊണ്ട് ചാക്ക് പൊക്കുമ്പോൾ അണലിക്കുഞ്ഞുങ്ങൾ പരിഭ്രാന്തിയോടെ ചിതറി..ചെമ്മണ്ണു  നിറ കുന്നിൻ മണ്ടയിൽ അവ ഇഴഞ്ഞു പോയ വഴിയടയാലങ്ങളൾ , മരുസ്തലിയിൽ കാറ്റിന്റെ  വിരൽസ്പർശം പോലെ ആണ്ടു പതിഞ്ഞു കിടന്നു.

 " ആനക്ക് അറിയ്യോ ?അതു  ആസ്സ്യമ്മാമന്റെ  പ്രേതമാ" മൈമൂന അവളുടെ  തട്ടം വലിചിട്ടു .മൂക്കള ശക്തിയായി മേല്‍പ്പോട്ടു  വലിച്ചു ..
" എന്റെ  ഉമ്മൂമ്മാന്റെ അനിയത്ത്യാ  ആസ്സ്യ . അതറിയ്യോ?...പാവം 16 വയസ്സിലെ  ചത്തു പോയി"  
          മൈമൂന കാലു കൊണ്ട്  കശുമാങ്ങാ  ചവിട്ടി പിടിച്ചു .. കശുവണ്ടികൾ കഴുത്തു പിടിച്ചു തിരിച്ചു  ചാർ ചിതറി..നിറയെ പൂക്കളുടെ  ചിത്രം  പ്രിന്റ്‌ ചെയ്ത കടും വയലറ്റ് പാവാടയിൽ "ശിര്‍  ശിര്‍ " ശബ്ദത്തില്‍ കറ പതിഞ്ഞു.

 " കുഞ്ഞുമ്മാമ്മയാ  എന്റെ കുഞ്ഞി  ഇമ്മാമ..അതോണ്ടാ നമ്മളെ ഒന്നും കടിക്കാത്തത്."

     അവൾ അണ്ടികൾ പെറുക്കി പാവാടയിലിട്ടു ...തിളങ്ങുന്ന  ശൽക്കങ്ങ കാട്ടി  അണലി അപ്പുറത്തു വെയിൽ കാഞ്ഞു  നിർഭയത്തോടെ കിടന്നു.
" ഒലെ കച്ചെം  തുണീം പണ്ടങ്ങളുമൊക്കെ ഇമ്മാമന്റെ പെട്ടീലിണ്ട്. ഇന്റെ നിക്കാഹിനു ഇനിക്ക്  തരും"
       മൈമൂന നാണത്തോടെ  ചിരിച്ചു .വലിയ നുണക്കുഴികളായിരുന്നു  മൈമൂനക്ക്   ..ഇരു നിറമെങ്കി ലും ചർമ്മം പ്രകാശഭരിതം..ചിരിക്കുമ്പോൾ ചുരുള്‍ മുടികൾ വാശി കൂട്ടി ഇളകും ..കാറ്റില്ലെങ്കിലും ഇളകും..കണ്‍കൾ വിടരും. പുരികം വിടരും. കവിളുകളും ചുണ്ടും ചേര്‍ന്ന് വിടരും. അതിമനോഹരമായ പുഞ്ചിരിയായിരുന്നു അത് . 
   " നല്ല  ഭംങ്ങ്യ  കുട്ടീടെ  ചിരി കാണാന്‍ " ഞാൻ പറങ്കി മാങ്ങകൾ തന്നതിന്റെ സന്തോഷത്തില്‍ പറഞ്ഞു.
"മം ഇനിച്ചര്‍ജാം അസ്സ്യമ്മാ മ്മന്റെ ചിര്യാ ഇനിക്ക് ..ഇമ്മാമ പറഞ്ഞിക്കിണ് ..അസ്സ്യാമ്മാമക്ക് പക്ഷെ സ്വര്‍ണ്ണക്കളറാ ...ഇമ്മാമറെ ഉമ്മാ അറബീന്റെ മോളാ "
അറിവുകള്‍ നിരത്തുന്നതില്‍ മൈമൂന മിടുക്കിയാണ്.പക്ഷെ കണക്കിനും മലയാളത്തിനും നിത്യം കോഴിമുട്ട വാങ്ങുന്നവള്‍.,എന്റെ കൂടെ പഠിക്കുന്നവള്‍ ..
         
       "ഓ എത്തിനാ ബ്ലെ ?എയ്യാം  ക്ലാസ് ആകുംബോളെക്കും  എന്റെ  നിക്കാഹു കയ്യും.ഉച്ചക്കഞ്ഞിക്ക് ബരണതല്ലേ?"
           അതായിരുന്നു  സത്യം ...സ്ത്രീകള്‍ മാത്രം താമസിക്കുന്ന  ഒരു വീട്ടിലെ പെണ്‍കുട്ടിക്ക്  നിത്യം ഉച്ച ഭക്ഷണത്തിനൊരു വഴി. ഉപ്പ ഉപേക്ഷിച്ച കുട്ടിയാണവള്‍ ..വെറും പതിനായിരം രൂപയുടെ പേരില്‍..... .. ഒരു മകളെ അച്ഛന്‍ സ്നേഹിക്കുന്നത് പതിനായിരം രൂപയുടെ പേരിലായിരിക്കുമോ?എന്റെ മനസ്സില്‍ ഈ ചോദ്യം ഉത്തരം കിട്ടാതെ കിടന്നു...ഇടയ്ക്കു അച്ഛനോട് സംശയം ചോദിക്കും.
"അച്ചേ ..ഇനിക്കെത്ര ഉറുപ്പ്യാ  വെല ?"
"അയ്യോ? എന്റെ തങ്കക്കുട്ടിക്കോ?ഒരു കോടി രൂപ"
ശഹര്ബാന്റെ വില ഒരു പവന്റെ വില.സാജിതക്ക് ഒരു ലക്ഷം രൂപ.അമ്മമ്മാര്‍ അത്രയും പണം കൊടുത്താണ് അച്ചന്മാരെ വാങ്ങി തന്നത് എന്ന് ഞങ്ങള്‍ അക്കാലത്തു ഉറപ്പായും വിശ്വസിച്ചു ..പതിനായിരം രൂപ പോയിട്ട് പത്തു രൂപ ഇല്ലാത്തവളാണ് മൈമൂനയുടെ ഉമ്മ.പെട്ടിയില്‍ ആസ്സ്യയുടെ പണ്ടങ്ങള്‍ ഉണ്ടായിരുന്നെല്ലോ. അത് കൊടുത്തു മൈമൂനയുടെ വാപ്പയെ തിരികെ വിളിക്കാമായിരുന്നു. ഞങ്ങളുടെ തോന്നല്‍ അതായിരുന്നു.

    "ഇല്ല്യേ...ഉമ്മോമ്മ തരൂല്ല ..കാണിച്ചും കൂടി തരൂല്ല "

മൈമൂനത്ത്  തലയിളക്കി .അവളെ കെട്ടുന്ന ആള്‍ പതിനായിരം രൂപ അവള്‍ക്കു കൊടുക്കുമെന്നും അപ്പോള്‍ വാപ്പയെ തിരികെ വാങ്ങാമെന്നും അവള്‍ ഉറച്ചു വിശ്വസിച്ചു.ഏഴാം ക്ലാസ്സില്‍ തോല്‍ക്കുന്നതും ..ഒരു പുയ്യാപ്ല അവളെ കെട്ടുന്നതും അവള്‍ സ്വപ്നം കണ്ടു ..

 ആസ്സ്യ ക്കുന്നിലെ അണലികള്‍ ഒരു പ്രത്യേക കുടുംബത്തില്‍ പ്പെട്ട ആളുകളെ മാത്രം കടിക്കാന്‍ തുടങ്ങിയതോടെ മൈമൂനത്തിന്റെ കഥകള്‍ക്കും വിശ്വാസങ്ങള്‍ക്കും കൂടുതല്‍ നിറം വന്നു തുടങ്ങി.


 "ആ പൂച്ചക്കണ്ണുള്ള  വയസ്സനെ കണ്ടാ? ആ തന്തെണ്  ഇമ്മാമ്മനെ കൊന്നത്" മൈമൂന ശബ്ദം താഴ്ത്തി 


"അതാ അയാളിന്റെ രണ്ടു ആങ്കുട്ട്യോളെയും  പാമ്പ് കൊത്തീത്."അവളുടെ  ശബ്ദം  രഹസ്യത്തിന്റെ ഭാരത്താല്‍ വിറച്ചു.
--  ഞാന്‍ ഓര്‍ക്കുന്നുണ്ട്  .വെളുത്ത മൂന്നു പേര്‍ ..മൂന്നു പേരും  പാമ്പ് കടിയേറ്റാണ് 
മരിച്ചത് .അയാളുടെ ആദ്യത്തെ ആണ്‍ കുട്ടി അനാഥനായി ആസ്സ്യ ക്കുന്നില്‍  കിടന്നു.രോമ കൂപത്തില്‍ നിന്നും രക്തം പൊടിഞ്ഞു .ബീഡീ മുഖവട്ടത്തില്‍ രക്തം പരന്നു.കരുവാളിപ്പിന്റെ  നീല നിറം,ആരോ  പൊള്ളിച്ചത് പോലെ ഉടലില്‍ നിറയെ ചുട്ടിപ്പുള്ളികള്‍ കുത്തി. കരിനീലിച്ച ചുണ്ടുകള്‍. അവയ്ക്ക് മീതെ ക്ഷൗരരോമക്കുറ്റിമേല്‍ ചോര കിനിഞ്ഞു മാണിക്യമായി നിന്നു.മരത്തണലില്‍ ആണവന്‍  മലര്‍ന്നു കിടന്നത്.വായ നിറച്ചും വെളുത്തു നുരക്കുന്ന പത. ഞാന്‍ തവളപ്പൊട്ടന്‍മാരെ ഓര്‍ത്തു .അവനടുത്തു ഒരു ഗരഭനിരോധന ഉറ .... അവളുടെ ഉറ ... ഉപേക്ഷിക്കപ്പെട്ട പാമ്പുറ .അവള്‍ പ്രതികാരം അടയാളപ്പെടുത്തുന്നു .നെഞ്ചിലാണ്  കടിയടയാളം  ...ആഞ്ഞു തുള്ളിയതിന്റെ ഒരു പല്ലാഴം .രണ്ടു മഞ്ചാടിക്കുരുക്കള്‍ .
        അയാളുടെ ഭാര്യയുടെ ശരീരമാകട്ടെ മുഴുവനും കരുവാളിച്ചു പോയി .ചില പുരാണ സീരിയലുകാര്‍ മെയ്ക്കപ്പ് ചെയ്തിറക്കിയ കൃഷ്ണഭഗവാന്റെ കാളിമ, അവള്‍ക്കു ആസ്സ്യ്യ സമ്മാനിച്ചു.നിസ്കാര  വസ്ത്രത്തില്‍ ശാന്തതയോടെ അവള്‍ മരിച്ചു കിടന്നു. 

           അയാളുടെ അടുത്ത മകന് സര്‍പ്പ സംന്ദംശം  ഏറ്റത് ,പുല്ലാഞ്ഞി  വെട്ടുമ്പോഴാണ്.ഒരു ചെമ്പ് നിറയെ കലക്കി ഒഴിച്ച പാല്ക്കായം ..പാമ്പിന്‍ കായം അതും ഭയമില്ലാത്തവളല്ലോ ആസ്സ്യ .പാല്ക്കായത്തിന്റെ  രൂക്ഷഗന്ധത്തില്‍ ഓക്കാനം വന്നവര്‍ മൂക്ക് പൊത്തിപിടിച്ചു .മയ്യത്ത്  കുളിപ്പിച്ച ശേഷവും വിഷമണവും പാല്‌ക്കായമണവും ജഡത്തിന്റെ   ഉടലില്‍ പടര്‍ന്നു തന്നെ നിന്നു.അയാള്‍ക്ക് രക്തം കിനിഞ്ഞതു ഞരമ്പ്‌ വഴിയിലാണ്..ഓരോ ചെറുഞരമ്പും ലോമികകളും നീലിച്ചു തിണര്‍ത്തു വന്നു.തായ് വേരോടിയ മണ്ണ് പോലെ മയ്യത്തു തണുത്തു.തുടയില്‍ അവള്കൊത്തിയ പല്മുദ്ര നീലിച്ചു.നീല മഷി പോലെ രക്തം ഒഴുകിക്കൊണ്ടേയിരുന്നു.മയ്യക്കാട്ടില്‍ പാല്ക്കായം മണം ചുരത്തി.

    "വേണ്ട മോളെ വേണ്ട..." ഇടക്കെല്ലാം  മൈമൂനയുടെ ഉമ്മാമ്മ കുന്നിന്‍ മണ്ടയിലെ പറങ്കി മാങ്ങാമര ചുവട്ടില്‍ നിന്നും  പാമ്പിനോട് സംസാരിച്ചു .അവരുടെ കണ്ണുകളില്‍ നനഞ്ഞ  പരിഭവം..കണ്ണീരിന്റെ  വെയില്‍ തിളക്കം 
    "പടസ്ശോന്‍  കൊടുത്തോളും ...ഇജ്ജി അലയാണ്ട് പുക് മോളെ"അവര്‍ കുറ്റിക്കാട്ടിലെ ഒളിയിടത്തെക്ക് നോക്കി പിറ് പിറുത്തു.ആരും കാണാത്തപ്പോള്‍ നിലവിളിച്ചു.ഇതെല്ലാം കണ്ടു ഞാനും മൈമൂനയും വാ പൊത്തി ചിരിച്ചു 

      "ചിരിക്കണ്ടാ പെണ്ണുങ്ങളെ"
ഉമ്മൂമ്മക്കു ദേഷ്യം വരും മുമ്പ്  ഞങ്ങള്‍ ഓടി മറയും.കരിയിലകള്‍ക്കിടയില്‍ ഒരു പാമ്പിന്റെ സീല്‍ക്കാര ശബ്ദവും മണ്ണില്‍ ഇഴച്ചിലടയാളങ്ങളും  കാണുമ്പോള്‍ ഉമ്മാമ്മ സംസാരിച്ചത് പാമ്പിനോട് ആണെന്ന് ഞങ്ങള്‍ വെറുതെ ഊഹിക്കും .പാമ്പുകള്‍ നിലവിളിക്കുമോ എന്ന് ഞങ്ങള്‍ അക്കാലത്തു സ്വാഭാവികമായും സംശയിച്ചിരുന്നു.

   പല തവണ കേട്ട കഥകളില്‍ ആസ്സ്യ ,സുന്ദരിയായ ഹൂറിയാളായ് തെളിഞ്ഞു.പൂച്ചക്കണ്ണുള്ള  ചെറുപ്പക്കാരന്‍ അവളെ കല്യാണം കഴിക്കുമെന്ന്  അവള്‍ തന്റെ ഇത്താത്തയോട് അടക്കം പറഞ്ഞു .കമുകും അടക്കയും പീറ്റ  തെങ്ങുകളും കശുവണ്ടികളും ജാതിപത്രികളും ധാരാളമായ്‌ നിറഞ്ഞ തോട്ടത്തില്‍ വെച്ച് അവര്‍ പ്രേമ രഹസ്യങ്ങള്‍ കൈമാറി.അവര്‍ സര്‍പ്പങ്ങളെ പോലെ പരസ്പരം ചുറ്റിപ്പുണര്‍ന്നു ..ആഞ്ഞു കൊത്തി.മണ്ണില്‍ ,മഴയില്‍ ,വേനലില്‍ ,മഞ്ഞു തൂവുന്ന ത്രിസന്ധ്യകളില്‍ , വാകപ്പൂ ചുമപ്പിച്ച  ടാര്‍ റോട്ടില്‍ ,നനവ്‌ വീണ പുല്‍വിരിപ്പില്‍ ,കരിയിലയുടെ ഉരമെത്തയില്‍ അവര്‍ ഉരഗ ജന്മം പൂണ്ടു ..കിടന്നുരുണ്ടു ..പണക്കാരനായ അവളുടെ കാമുകന്‍ അവളുടെ മാമ്പഴ  നെഞ്ചില്‍  തല വെച്ചുറങ്ങി .ആയിരം സര്‍പ്പ സത്രങ്ങളുടെ കുതിരക്കിതപ്പ്  അയാള്‍ കേട്ടു .അവളുടെ  ഓരോ രോമകൂപത്തിലും അവന്റെ ചുംബനങ്ങള്‍  വേരിറക്കി.

         വിവാഹത്തിനു  മുമ്പേ ഗര്‍ഭിണിയായതില്‍   ആസ്സ്യ  ഭയന്നില്ല . തൊണ്ടിപ്പഴം പോലെ തുടുത്ത കവിളുകളിലെ നുണക്കുഴികളില്‍ പ്രേമം ഇതള്‍  വീശി വിടര്‍ന്നു.അവള്‍ പേരില്ലാത്ത  കുന്നിന്‍ മുകളിലേക്ക് കാമുകനെ തേടി ഓടിയെത്തി.

     പിന്നീട് ആസ്സ്യയെ കാണുമ്പോള്‍ അവള്‍ പാറ മടയിലെ ജലത്തില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു.ചത്ത്‌ പൊന്തിയ മത്സ്യകന്യകയെ ഓര്‍മ്മിപ്പിച്ചു അവള്‍ .ജല മരണം ആയിരുന്നോ അത്?അതോ കുന്നിന്‍ മുകളില്‍ നിന്നാരോ ആസ്സ്യയെ താഴെക്കുന്തിയിട്ടു കൊന്നുവോ?അതോ ഒരു രഹസ്യ സര്‍പ്പം  അഞ്ചു  വിരല്‌കളായ് പുളഞ്ഞു ചുറ്റി അവളുടെ ശ്വാസം എടുത്തു ഒളിച്ചു പോയോ?
  ആസ്സ്യ മരിച്ചു പോയി അത്രതന്നെ.പിഴച്ചു പോയ ബീഡി തെറൂപ്പുകാരി ആസ്സ്യയുടെ മരണത്തിനു എന്ത് പുതുമ?
 ആരുമില്ലാത്ത റസിയാബി ഉമ്മക്ക് അനിയത്തിയുടെ മരണം പരാതിപ്പെടാന്‍ പോലും ആയില്ല്ല.നിലനില്‍ക്കുവാനുള്ള അവകാശം ,പണക്കാരോടുള്ള ഭയം ..ബീഡി തെറുത്തു ജീവിക്കുന്ന, ഭര്‍ത്താവുപേക്ഷിച്ച ഒരു സാധാരണക്കാരിയുടെ പരാതിക്ക് എന്ത് വില ?

   പേരില്ലാത്ത ആ കുന്നിനെ ആളുകള്‍ അതിനു ശേഷം ആസ്സ്യക്കുന്നെന്നു വിളിച്ചു.
"പിന്നല്ലാതെ സ്സാസ്സം മുട്ട്യെ ഒള് മയ്യത്തായ്യെ.ഒലെ കൗത്തിലു  ഓന്റെ വെരലടയാളം തെനര്‍ത്തല്ലേ കേടന്നീന്നെ?"ഉമ്മാമ്മ നേര്‍ത്ത ഒരു പുഛച്ചിരി ചിരിച്ചു.ബീഡി വലിച്ചു നിറം കെട്ട ചുണ്ടുകള്‍ കോടി 

            "ഓളെ  കൊല്ലണ്ടീന്ന്യൊ?വെണ്ടീന്ന്യൊ?അന്റെ കുഞ്ഞി അല്ലെഡോ  ഓളെ  പള്ളേല്?പാവല്ലെന്ന്യോ ?"പൊടിക്കാറ്റ് ഉയരുമ്പോള്‍ , ഉഷ്ണിക്കുന്ന മുഖത്തോടെ ,പക ചിതറിയ നോക്കോടെ  അവര്‍  പൂച്ചക്കണ്ണനോട്‌ ചോദിച്ചു.

    " ഓളെ  ഞാന്‍ നോക്ക്വേനു ..തിന്നാനും കൊടുക്ക്വേനു.എന്തിനാട ഇജ്ജി  ഓളെ  കൊന്നത്? ഗതി പുടിക്കൂലട  .... പണ്ടാരക്കുരിപ്പേ"
അവര് ചിലമ്പിച്ച ശബ്ദത്തില്‍ പ്രാകി .

        ശാപം ..വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍  ആസ്സ്യ ഒരു അണലിയായി  പുനര്‍ജനിച്ചു..പകയുടെ വിഷം നീറ്റിയ ഇരട്ട നാവുമായി അവള്‍ ചേറില്‍ പുളഞ്ഞു.ചെമ്മണ്ണില്‍ വട്ടം ചുഴന്നു . ജീവിതത്തിന്റെ ഉന്മാദ വഴികളില്‍ വെള്ള പല്ല് മൂര്ചിച്ച്ചു അവള്‍ മയങ്ങി..ഉമ്മാമയുടെ കഥകളില്‍ എന്റെയും മൈമൂനയുടെയും ഭയസ്വപ്നങ്ങളില്‍ അവള്‍ ശല്ക്ക അണലിയായ്  വര്‍ണ്ണം പൂണ്ടു ചുരുണ്ട് കിടന്നു.മൈലാഞ്ചി ചെടിയുടെ ഇടയിലും കശുവണ്ടിപ്പൂക്കളുടെ  ചില്ലയിലും അവള്‍ സമയം കാത്തു നിന്നു.അവസരം വന്നപ്പോള്‍ കൊത്തി.വിഷസഞ്ചിയില്‍  സൂക്ഷിച്ച വിഷത്തിനു  കണ്ണീരിന്റെ കട്ടിയെ ഉണ്ടായിരുന്നുള്ളൂ.എന്നിട്ടും അവള്‍ ദംശിച്ച ഒരാള്‍ക്ക്‌ പോലും മരണമയക്കം വിട്ടുണരാന്‍  സാധിച്ചില്ല.അവളുടെ സംന്ദശ സുഖമേറ്റ ഒരാളും മൃത്യോന്മാദാഴത്തിന്റെ ലഹരിയില്‍ ആസക്തരാകാതിരുന്നില്ല.പൂച്ചക്കണ്ണന്‍ കാമുകന് പുറകില്‍ അവളുണ്ടായിരുന്നു.അയാള്‍ വാര്‍ധക്യക്കട്ടിലില്‍ ഭയന്ന് ഭയന്ന് ഭയം  ബാധിച്ചു മരിക്കും വരെ ആ അണലിയെ തൊടാനും ആര്‍ക്കും കഴിഞ്ഞില്ല.അയാളുടെ തലയ്ക്കു  മീതെ മച്ചില്‍ തൂങ്ങിയും കട്ടിലിനടിയില്‍ ഒളിച്ചിഴഞ്ഞും നിസ്ക്കാരപ്പായയില്‍  എഴുന്നു നിന്നും മെത്തയിലെ വിരിപ്പില്‍ രാജഗര്‍വ്വോടെ അയാള്‍ക്കൊപ്പം ശയിച്ചും  ആ അണലിപ്പെണ്‍കൊടി യാള്‍  പക ചുരത്തി....
      അയാളുടെ മരണ വൈകുന്നേരം ആസ്സ്യക്കുന്നില്‍ വച്ച് ഒരു സംഘം  അണലിയെ പിടികൂടി.അത് ശല്ക്ക അണലിയായിരുന്നു.ലോകത്തിലേക്കും വച്ച് ഏറ്റവും വിഷം കൂടിയ അണലി .അതിന്റെ ബലൂണ്‍വിഷസഞ്ചിയില്‍ കൊടിയമരണം  വര്‍ഷങ്ങളോളം മുങ്ങിക്കിടന്നു.സുവോളജിക്കല്‍ സര്‍വ്വെക്കാരുടെ   ചില്ല് കൂട്ടില്‍ അതിന്റെ കടവായില്‍ നിന്നോഴുകിയ വിഷനീര്‍  പരന്നു 

    പിന്നീട് ഒരു വൈകുന്നേരം അങ്ങാടിയില്‍ വച്ച് അവിചാരിതമായി ഞാന്‍ അവളെ കണ്ടു.വര്‍ഷങ്ങള്‍ക്കിപ്പുറത്തെ മൈമൂനത്തിനെ.അവള്‍ പൊട്ടിച്ചിരിച്ചു ..
"ഇപ്പൊ എന്തായി?ആ വക്പ്പില് ഒരേ ഒരു അണലിയല്ലേ ഉണ്ടായിരുന്നുള്ളൂ?അത് അസ്സ്യമ്മാമയാ " അവള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.ആയിരം രക്ത അണലി മുട്ടക  ള്‍അണലിക്കുഞ്ഞുങ്ങള്‍  ,അസന്ഖ്യം പെണ്ണണലികള്‍ ഇണയണലികള്‍ . എന്നിട്ടും ഒരേ ഒരു ശല്ക്ക അണലിയെ ഉണ്ടായിരുന്നുള്ളൂ.
"അത് ഇമ്മാമയാ..ആസ്സ്യമ്മാമ "അവള്‍ കഴുത്തിലെ മാലയില്‍ തൂങ്ങിക്കിടന്ന ഏലസ്സുയര്‍ത്തി.

   "നോക്ക് ...ഇതാണ് ഇമ്മാമന്റെ പണ്ടം ഇന്റെ നിക്കാഹിനു ഉമ്മാമ്മ ഇനിക്ക് തന്നു.ആസ്സ്യമ്മാമാന്റെ  ഉര്‍ക്കാ "ഞാനത് സൂക്ഷിച്ചു നോക്കി.പഴയ അറേബ്യന്‍ മാതൃകയില്‍ പണിതെടുത്ത ചങ്കേലസ്സും  മാലയും. അതില്‍ തൂങ്ങിക്കിടക്കുന്ന സര്‍പ്പത്തല ലോക്കട്റ്റ്‌ ആസ്സ്യ ഉമ്മാമയെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്.

      " ഈ ചെറുത്‌ വിറ്റു ഞാനെങ്ങനെയാ എന്റെ ഉപ്പാനെ തിരികെ  വാങ്ങ്വ ?ഒലിക്കു ബീഡി പ്പൈശക്കുണ്ടാ?"
മൈമൂന പഴയ സ്കൂള്‍ക്കുട്ടികുസൃതിയോടെ  കണ്ണിറുക്കി.
 " പൈശ  കൊടുത്ത് ഉപ്പാനേം കേട്ട്യോനേം ഒന്നും വാങ്ങാന്‍ പറ്റൂല. ഞങ്ങളെ  പോലത്തെ പാവങ്ങള്‍ക്ക് ആകെ പറ്റണത് കിനാക്കാണലാ. അത് വാങ്ങാന്നുള്ളതാ ..അല്ലെ ന്ദൂ ?"
   അവള്‍ അപ്പച്ചെടി കയ്യിലെടുത്തു  കശക്കി ഞരടി. കണ്ണു പൂട്ടിക്കൊണ്ട് അതിന്റെ നീര് വാസനിച്ചു 


   ഏതോ ജീവ ശാസ്ത്ര പരീക്ഷണ ശാലയില്‍ കണ്ണാടിക്കൂട്ടില്‍ കിടക്കുന്ന ആ അണലിയുടെ കണ്ണുകള്‍ എനിക്ക് ഓര്‍മ്മ വന്നു.ന്യായാധിപ നിസംഗതയോടെ  അവ പള്ളിത്തൊടിയിലെ പഴയ കുളക്കടവിലെ ജലക്കണ്ണുകള്‍ ആയി ഒന്ന് തിളങ്ങി.മുങ്ങി മരിക്കയും ശ്വാസം മുട്ടി മരിക്കയും പാറക്കല്ലില്‍ പിന്തല തട്ടിച്ചിതറി മരിക്കയും കത്തിക്കുത്തേറ്റു ഹൃദയം പിളര്‍ന്നു മരിക്കയും ലോഹദണ്‍ഡാല്‍ കുടല്‍  കീറി മരിക്കയും ഭര്‍ത്താവിനാലും കാമുകരാലും ആണ്‍ മക്കളാലും  കൊല ചെയ്യപ്പെടുകയും ചെയ്ത  അനേകം സ്ത്രീകളെ മൂടിയ ചരമാവരണം പോലെ ,നേര്‍ത്ത കണ്‍പോളകള്‍ വന്നു ആ തിളക്കത്തെ പതുക്കെ മൂടി.