Friday 7 June 2013

(പ്രണയ ഖണ്ഡികയില്‍ നിന്നും..ഖണ്ഡിക-15.)

പനിനീര്‍നിറമുള്ള ഇത്തിള്‍ക്കണ്ണികള്‍

ഞാനൊരു ഇത്തിള്‍ക്കണ്ണിയാണു..
ഒരു പരാദം..
തളിര്‍ച്ചുരുള്‍ ഇലപൊട്ടും മെലിഞ്ഞ
ലോലവള്ളികള്‍..
ദുര്‍ബലമായ ഒറ്റകാറ്റില്‍ വാട്ടം തട്ടുന്ന
ഇലകളുള്ളവള്‍
പനിനീര്‍ഗന്ധിയായ ചുവന്ന പുഷ്പങ്ങളും
നേര്‍ത്ത സുഗന്ധ മുള്ളുകളും ഉള്ളവള്‍
ഒരു നെഞ്ചില്ലെങ്കില്‍ വളരാന്‍ കഴിയാത്തവള്‍...
ജീവന്തികയാണു ഞാന്‍
നിന്റെ ജീവനില്‍ പറ്റിപ്പിടിക്കാന്‍
ആഗ്രഹിക്കുന്നവള്‍
നിന്റെ പ്രേമം അതാണു എന്റെ ആഹാരം
നിന്റെ സ്നേഹം അതാണെന്റെ വിശപ്പ്
നിന്റെ ഇഷ്ടം അതാണെന്റെ ദാഹം
നിന്റെ അലിവു അതാണെന്റെ പ്രാണജലം
എന്റെ വേരുകള്‍ നോക്കൂ
ജടമുടിച്ചുരുള്‍ പോലെ അവ
പരസ്പരം പിണഞ്ഞുകിടക്കയാണു
നിന്റെ നെഞ്ചുകൂട്ടിലേക്കു അവ ആണ്ടുപൂണ്ടു പോകുന്നു
നിന്റെ ഹൃദയത്തിലും വാരിയെല്ലുകളിലും
വേണ്ട നിന്റെ സകലമാന ആന്തരിക അവയവങളിലേക്കും
അവ ചെന്നെത്തുന്നു
രക്തമൂറ്റുന്ന യക്ഷിയെപ്പോലെ
പ്രേമക്കരള്‍ പ്ലീഹ  ആമാശയസ്തരങ്ങള്‍
അന്നകുല്ല്യയുടെ പടിക്കെട്ടുകള്‍
ശ്വാസവേരറുക്കുന്ന നിന്റെ ഇരു ശ്വാസസഞ്ചികള്‍
പിത്താശയത്തിലെ ചേതന വസ്തുക്കളുടെ ഇളക്കം
കുടലിടുക്കിലെ ദഹനരസചൂട്
എല്ലാമവ, വേരുകള്‍ കൈനീട്ടിയെടുക്കും
എല്ലാ ഊര്‍ജ്ജങ്ങളിലേക്കും ചുഴിഞ്ഞിറങ്ങൂം
വേരുകള്‍ അവയിലെ ജീവനെ ഊറ്റും..
എന്റെ വേരുകള്‍ രഹസ്യമാണു
അതിരഹസ്യം..
നിന്റെ തൊലിക്കടിയില്‍
രക്തലോമികകളോടു കലഹിച്ചു
അതിനുള്‍മുറിവുകളിലൂടേ ഞരമ്പോട്ടി
എന്റെ വേരുകള്‍ നിന്നെ സദാ അറിഞ്ഞുകൊണ്ടിരിക്കും...
 
ഉള്ളുമുഴുവന്‍ എന്റെ  വേരുകള്‍ ചുട്ടു നീറ്റുന്ന
ഒരു മനുഷ്യനാണു നീയെന്നു ആര്‍ക്കും അറിയില്ല
നിന്റെ വിരിപ്പുകള്‍ക്കു അറിയില്ല
നിന്റെ തലയിണകള്‍ക്കരിയില്ല
നിന്റെ കൂടെ ശയിക്കുന്നവര്‍ക്കോ
നിന്നെ പൊതിഞ്ഞ പുതപ്പുകള്‍ക്കോ
എന്തിനു നിന്റെ ചര്‍മ്മം പോലെ
ഒട്ടിപറ്റി നില്‍ക്കുന്ന അടിയുടുപ്പുകള്‍ക്കു പോലുമോ ഇതറികയില്ല
നിന്നെ എന്തു കൊണ്ടു പനിനീര്‍ മണക്കുന്നുവെന്നു
ആളുകള്‍ ഒരു പക്ഷെ ചോദിച്ചെക്കാം
നിന്റെ വിയര്‍പ്പില്‍
ഞാന്‍ വിടര്‍ത്തുന്ന പൂവിന്റെ മണമാണതു
നിന്റെ രോമങ്ങള്‍
എന്നെ കുത്തുന്നുവെന്നു നിന്റെ കൂട്ടുകാരികള്‍
നിന്നോടു പരാതി പറഞ്ഞേക്കാം
ആ മുള്‍മുനമുറിവുകളില്‍ നിന്നൂറുന്ന
അവരുടെ രകതം പോലും എന്റെ പ്രേമപനിനീരിന്റെ
ചുവപ്പിലും സുഗന്ധത്തിലും ആയെക്കാം
എന്നെ പറ്റി ഓര്‍ക്കുന്ന മാത്രയില്‍
അവയിലെ വേരുകളിലും തളിരിലകളിലും
തണ്ടുകളിലും വരെ രഹസ്യ പനിനീരുകള്‍ വിടരുന്നു..
അതിനാലാണു എന്റെ പേരു കേള്‍ക്കുന്ന മാത്രയില്‍
നിന്റെ മുഖം ചുവക്കുന്നതും
പൂവിതളുകളോളം മൃദുലമാകുന്നതും
നീ സ്പര്‍ശിക്കുന്ന വസ്തുക്കള്‍ പനിനീര്‍ വാസനിപ്പിക്കുന്നു
നിന്റെ ചെരുപ്പുകള്‍ കാലുറകള്‍
പൂവു വാസനിക്കുന്നു
പ്രിയനെ ഞാന്‍ നിന്റെ നെഞ്ചില്‍ നിന്നും എന്നെ വാസനിച്ചെടുക്കുന്നു
നിന്റെ വാഹനങ്ങള്‍,നീ തൊടുന്ന വസ്തുക്കള്‍
നീ ഹസ്തദാനം ചെയ്യുന്നവര്‍
എന്തിനു
നീ കുളിചുപേക്ഷിച്ച ജലം പോലും
പനീനീര്‍സുഗന്ധത്താല്‍ ഉന്മത്തരാവുന്നു...
നിന്റെ തെരുവുകള്‍ നിന്റെ നഗരം
നിന്റെകളിയിടങ്ങള്‍
ഹാ നിനക്കു ചുറ്റും കെട്ടിമറിയുന്ന സായം കാല
കാറ്റുകല്‍
എല്ലാം പൂമണത്താല്‍ നിസ്സഹായമാവുന്നു..
നീ നൊക്കുന്ന സ്ത്രീകള്‍
ചുവക്കുന്നതും എന്റെ പൂവിന്റെ രഹസ്യ രശ്മികള്‍
നിന്റെ നോട്ടം അവര്‍ക്കു നല്‍കിയതിനാല്‍
മാത്രമാണ്..
എന്റെ പ്രേമം
ഇത്തിള്‍ക്കണ്ണിക്കു പനീനീര്‍പൂപൊടിച്ച
വൈചിത്ര്യം
ഞാന്‍ ഉപേക്ഷിക്കുന്ന ആ നിമിഷം
നീ ചണ്ടിയാവും പ്രിയനേ
കാരണം
ജനിച്ചിങ്ങോട്ടു പുരുഷനായ
കാലം തൊട്ടു
നീ ഹൃദയത്തില്‍ സ്വരുക്കൂട്ടിയ
മുഴുവന്‍ പ്രേമവുമാണു
ഞാന്‍ വലിച്ചെടുക്കുന്നതു..
നിന്റെ ജീവിതത്തില്‍ ഒറ്റ സ്ത്രീക്കും
കയറിവരാനാകാത്ത അത്ര നിന്നെ ഞാന്‍ ഊറ്റിയെടുക്കും
എന്റെ പനിനീര്‍പൂവുകള്‍ ദയവില്ലാതെ നിന്നെ
ഉറിഞ്ചിയെടുക്കും..
എന്റെ പ്രേമം എന്റെ പ്രേമം
നിന്റെഅവസാന തുള്ളി സത്തയെ വലിച്ചെടുക്കുന്ന
ആ അവസാന നിമിഷമുണ്ടല്ലൊ?
അതാണു അതാണു
നമ്മളിരുവരുടെയും അന്ത്യ നിമിഷവും...
മരണ ശേഷം നമ്മെ ഒരു കുഴിയിലടക്കുവാന്‍ നമുക്കു
ആവശ്യപ്പെടെന്റതുണ്ട്..
ആയിരം ഉമ്മകള്‍

Thursday 6 June 2013

(പ്രണയ ഖണ്ഡികയില്‍ നിന്നും...14.)

നമ്മുടെ ദക്ഷിണായന സൂര്യന്‍

സ്കാന്‍ഡിനേവിയയിലെ ധ്രുവക്കൊള്ളക്കാരെ പറ്റിയും അവരുടെ ഒറ്റക്കണ്ണിനെ പറ്റിയും ഞാന്‍ ചെറുപ്പകാലത്തു നിരന്തരം പേടി സ്വപ്നങ്ങള്‍ കാണാ‍റുണ്ടായിരുന്നു..അവരാണു കടല്‍ ഭരിക്കുന്ന കൊള്ളക്കാരായി തീരുകയെന്നു ഞാന്‍ ഒരു കാരണവുമില്ലാതെ വിശ്വസിച്ചു.അവരുടെ കവിളിനു മീതെ കോറി വരഞ്ഞ കത്തിയുടെ അടയാളം അവരുടെ മുഖത്തെ ക്രൂരമാക്കി.അവരുടെ പുരികക്കൊടികളില്‍ നിന്റെ രഹസ്യമറുകു ഞാന്‍ കണ്ടെത്തി ...ഞാന്‍ ഭയപ്പെട്ടു.ഞാന്‍ ചുമരിലേക്കു മുഖം ചേര്‍ത്തു രഹസ്യമായി എന്റെ വിരല്‍ ഈമ്പി...

എന്റെ കൌമാരകാലത്തു ഞാന്‍ സ്കാണ്ടിനേവിയന്‍ പഴങ്ങള്‍ ധാരാളമായി തിന്നുവാന്‍ ആരംഭിച്ചു...കറുത്തവയും നീലയുമായ വിവിധ ബെറിപ്പഴങ്ങള്‍ എന്റെ കണ്ണുകളെ കറുപ്പിച്ചു.സ്റ്റ്രോബെറിയും ഹിബെറിയും എന്റെ ചുണ്ടുകളെ ഊത നിറമാക്കി.ചെറിപഴങ്ങളുടെ രഹസ്യതവിട്ടു നിറം എന്റെ മുലച്ചുണ്ടുകള്‍ കടമെടുത്തു...ഷാറൊണിന്റെ ഗന്ധം എന്നെ ഉന്മത്തയാക്കി.നൊര്‍ഡിക് കറന്റ് പഴങ്ങള്‍ എന്റെ ഉടല്‍വാസനയില്‍ പ്രേമം കലര്‍ത്തീ.

യൌവ്വനകാലത്താണു ആപ്പിള്‍ ഫോണിലെ മഞ്ഞുയാത്രാക്കളികള്‍ എനിക്കു പ്രിയങ്കരമായതു...നോര്‍ഡിക് പച്ചകുത്തലുകളെ ഓര്‍മ്മിപ്പിക്കുന്ന മൈലാഞ്ചി വരകളുള്ള വലതു കയ്യാല്‍ ഞാന്‍ മഞ്ഞിലൂടെ രഹസ്യയാത്രകള്‍ ആരംഭിച്ചു.സ്കാന്‍ഡിനെവിയന്‍ ഭൂദേശത്തെ അടയാളപ്പെടുത്തുന്ന ബട്ടനുകളില്‍ എന്റെ കൈ വിറച്ചു..മഞ്ഞിനടിയില്‍ പുതഞ്ഞ നിധികള്‍ കാലില്‍ തട്ടിയെനിക്കു.വിചിത്രജാതി പക്ഷികള്‍ എന്നെ കൊത്തി പറന്നു.നടപ്പാതയില്‍ വീഴാനാരംഭിച്ച ഐസ് ,കണ്ണാടിചില്ലുപോലെ എനിക്കു മീതേ പൊതിഞ്ഞു പറ്റി.എന്റെ ഉടുപ്പുകള്‍,എന്റെ പാദുകങ്ങള്‍ എന്റെ ആഭരണങ്ങള്‍ കണ്ണാടി പോല്‍ മനോഹരമായി. പെന്‍ഗ്വിനുകള്‍ എന്നെ താഴ്വാരത്തിലെ മഞ്ഞു തടാകങ്ങളിലേക്കു നിസ്സാരമായി ഉന്തിയിട്ടു.ഞാനൊരു മഞ്ഞുപാവയെന്നു അവര്‍ ആക്രന്ദിച്ചു.

പിന്നീട് സ്കാന്‍ഡിനേവിയന്‍ വസന്തവും കൊണ്ടു നീ കയറി വന്നു.അലസനായ സഞ്ചാരി.ഒറ്റക്കയ്യന്‍.കണ്ണുകളില്‍ പൌരസ്ത്യമായ ഊര്‍ജ്ജത്തൊടെ കിഴക്കന്‍ സൂര്യന്‍ പ്രകാശിച്ചു.ഞാന്‍ അസ്തപ്രജ്ഞയായി..സ്വബോധം നശിച്ചവളും പരിഭ്രാന്തയും ആയി..നീലനിറമുള്ളതും പ്രേമം കലങ്ങിയതുമായ നിന്റെ നോട്ടത്തിന്റെ അപകടങ്ങളെ പറ്റി എനിക്കു ധാരണകള്‍ ഉണ്ടായിരുന്നു.മനോഹരമായ കണ്‍പീലികള്‍ അഹങ്കാരികളായ പടയാളികള്‍ എന്നെ പോരിനു വിളിച്ചു കൊണ്ടേയിരുന്നു..എന്റെ സാഹസികത, ..മൃതപ്പെടുന്നെങ്കില്‍ വൈദ്യുതിയുടെ മാരകമായ ചെമ്പു കമ്പിയില്‍ തൊട്ടു വേണമെന്ന അത്യാര്‍ത്തി..സമുദ്രാഴങ്ങളിലെ നീലത്തിമിംഗലങ്ങളുടെ ദഹനരസോഷ്ണത്തില്‍ വേവണമെന്ന എന്റെ ആസക്തി...നിന്റെ കണ്ണുകളിലെകാന്തികത ഒരു കൊക്ക പോലെ എന്നെ പ്രലോഭിപ്പിച്ചു... ആഴകൊക്ക.. മരണക്കെണിയുടെ ആഴകൊക്ക..വന്യതയുടെ നീള കൊക്ക..
ഗുരുത്വാകര്‍ഷണത്തിന്റെ ഭ്രാന്തന്‍ കൊക്ക
നീ ഒരു ചൂണ്ട പ്രിയനേ..
നീ ഒരു ചൂണ്ടക്കാരന്‍ പ്രിയനേ...

നമ്മള്‍ ഇരുവരും ഉറങ്ങുക നൊര്‍ഡിക് സൂര്യന്റെ പ്രപഞ്ച കിരണങ്ങളിലെന്നു നീ എന്നോടു പറഞ്ഞൂ.....
നമ്മുടെ ആദ്യപകലുകള്‍ ധ്രുവസൂര്യരശ്മികളില്‍ കിടന്നു തിളങ്ങിക്കൊണ്ടെന്നു ലജ്ജയില്ലാത്തവനേ നീ എന്നോടു എന്തിനു പറഞ്ഞു...???
എനിക്കു ഭയം തോന്നി...ഞാന്‍ നിന്നെ ഭയത്തോടെ നോക്കി...
പൈന്‍ മരങ്ങളെയും തണുപ്പിന്റെ കുത്തുസൂചികളെയും പറ്റി പറയാന്‍ ഞാന്‍ ആളല്ല.ഞാന്‍ അവയെ കണ്ടിട്ടേ ഇല്ല.മഞ്ഞൂപാറകളെ പറ്റിയോ പ്രേമം പോലെ ഇടിഞ്ഞൂ വീണു പാത മറക്കുന്ന മഞ്ഞൂകാലത്തെ പറ്റിയോ എനിക്കൊന്നും തന്നെ അറിയുമായിരുന്നില്ല.നോര്‍ഡിക് സൂര്യനെ പോലെ അതും എനിക്കു അപരിചിതം തന്നെ.

“നോര്‍ഡിക് സണ്‍ നോര്‍ഡിക് സണ്‍ നോര്‍ഡിക് സണ്‍“
ഞാനൊരു വിഡ്ഡിയെ പോലെ പിറുപിറുത്തു..

എന്റെ പൊന്നുക്കുട്ടീ...
നൊര്‍ഡിക് സൂര്യാംശുവിനു എന്തു നിറമായിരിക്കും എന്നു ഞാന്‍ കൌതുകപ്പെടുന്നു.ഓറഞ്ച് പഴത്തിന്റെ വഴുക്കുന്ന തോല്‍നിറമോ നാരങ്ങാ വെട്ടത്തിന്റെ മധുരമാദക നിറമോ അതുമല്ലെങ്കില്‍ അതൊരു സാന്ധ്യകാല ചെമ്പകപ്പൂ‍വിന്റെ പഴുത്ത മഞ്ഞ നിറമോ ജനതകളെ ഓര്‍മ്മിപ്പിക്കുമായിരിക്കും...

ആ അരിവെയില്‍ പ്രേമരശ്മികളില്‍
രണ്ടു സര്‍പ്പങ്ങളെ നാം പുനര്‍ജീവിപ്പിക്കയില്ലേ?
രാജയും റാണിയുമായ രണ്ടു പ്രേമ സര്‍പ്പങ്ങള്‍?
വെമ്പാലയുടെ ക്രൌര്യമുള്ള സീല്‍ക്കാരികളായ രണ്ടുഗ്രസര്‍പ്പങ്ങള്‍?

നിന്റെ ശ്വാസവായുവിനു വിഷപ്പുകയില്‍ നീറുന്ന പുകയിലയുടെ ഗന്ധമായിരിക്കും എന്റേതിനു ആദിമമായ പ്രേമ ഗന്ധവും
തൊലിയുടെ മീതേ പ്രേമത്തിന്റെ വഴുക്കുന്ന സ്നിഗ്ധകവുമായി നാം മഞ്ഞു വീണു കിടക്കുന്ന ഭൂച്ചെരുവില്‍
അനന്തകാലത്തോളം പുണര്‍ന്നു കിടക്കും..
മഞ്ഞിന്റെ വെള്ളയിരുളിലും സാന്ധ്യമുഖത്തിലും ചാന്ദ്രവെട്ടത്തിലും
നാം കടുംകെട്ടു പോലെ മുറുകും...
പ്രഭാതം വരും.. നൊര്‍ഡിക് സൂര്യ പ്രഭ അതിന്റെ പിറവിയിലും രോഷത്തിലും നമ്മെ ഒറ്റുകൊടുക്കും
നമ്മെ പൂണ്ടു പുറ്റായ് മാറിയ മഞ്ഞുപഞ്ഞിക്കൂട്ടങ്ങളെ പതിയെ
ഉരുക്കും...ജലത്തിന്റെ സ്പര്‍ശത്താല്‍ നമ്മെ ഉണര്‍ത്തും
നമ്മുടെ ഉടലുകള്‍ സ്വര്‍ണ്ണരേഖ പോലെ വെളുത്ത മഞ്ഞു പരവതാനിയില്‍ പുളഞ്ഞങ്ങനെ കിടക്കും..
ധ്രുവസൂര്യന്റെ രശ്മികള്‍ക്കും നമ്മുടെ തണുപ്പായിരിക്കേണ്ടെ ഒറ്റക്കയ്യാ..
കിഴുക്കാംതൂക്കായ മലകളില്‍ തട്ടി ചിതറുമ്പോള്‍ സ്വാഭാവികമായും അവക്കു വെള്ളി നിറമായിരിക്കേണ്ടെ? എങ്കിലും മഞ്ഞ ചെമ്പകപൂവിന്റെ നിറമുള്ള രശ്മികള്‍ ചെറു വിരലുകള്‍ നീട്ടി,ഞാന്‍ നിന്നെ കട്ടെടുത്ത പോലെ അതിന്റെ നിറത്തെയും കട്ടെടുക്കും ..
നൊര്‍ഡിക്ക് സൂര്യന്‍,എന്റെ ഓമന പൊന്നുക്കുട്ടീ നിന്റെ പേരു പോലെ പൊന്‍നിറം വിതറും..
പ്രകാശഭരിതമായ പ്രേമത്തിന്റെ ധ്രുവാകാശത്തില്‍ ദക്ഷിണായനസൂര്യന്‍ ലജ്ജപൂണ്ട് നമ്മുടെ പേരുകള്‍ കോറിയിടുകയും അതിലജ്ജ പൂണ്ട മഞ്ഞുപാളികള്‍ അവ മറച്ചു പിടിക്കയും ചെയ്യും..